Thursday 12 December 2013

അന്ധകാരം രാജു




"സാറമ്മോ..! സാറമ്മോ..!!"

പുറത്ത് വിളി മുഴങ്ങി.

മുറുക്കാൻ പാത്രം മേശപ്പുറത്ത് വച്ചിട്ടു അമ്മ എഴുന്നേറ്റു.

"അതവനാ.. ആ രാജു... അടിച്ച് പൂസായാൽ അവന്  ആദ്യം ഇവിടെവന്ന് ഹാജർ വയ്ക്കണം. എന്റെ നാല് ചീത്ത കേൾക്കണം. എന്നാലെ അവന് ഉറക്കം വരൂ.."

"സാറമ്മോ..! എന്റെ സാറമ്മോ..!!"

" അവനിന്ന് നാട്ടുകാരെ മുഴുവൻ ഇളക്കും.. പണ്ട് അവനെ ഞാൻ മലയാളം പഠിപ്പിച്ചിട്ടുണ്ട്. അതിന്റെ ശിക്ഷ തരാനാണ് അവന്റെ വിളി.."

അമ്മ മുൻവശത്തെ കതകു തുറന്നു.അമ്മയുടെ കൂടെ പൂമുഖത്തേക്കിറങ്ങി.

ഈ രാജു എന്ന കഥാപാത്രം സ്കൂളിൽ ഒരുമിച്ചു പഠിച്ചിട്ടുള്ളതാണ് .
അമ്മയും അന്ന് ആ സ്കൂളിൽ അദ്ധ്യാപികയായിരുന്നു.

പുറത്തു നല്ല നിലാവുണ്ട്. കഥാപാത്രം മുറ്റത്ത്   കൂട്ടിയിട്ടിരിക്കുന്ന ആറ്റുമണൽ കൂനയിൽ വിശാലമായി മലർന്നു  കിടപ്പാണ്.

" എടാ, വീട്ടിൽ പോടാ.. നീയെന്തിനാ ഇവിടെ വന്നു കിടക്കുന്നത്?"
സാറമ്മ കയർത്തു .

"ങാഹാ..സാറമ്മ ഇവിടെയൊണ്ടായിര്ന്നോ ? ഞാൻ വിചാരിച്ച്, നിദ്രയായെന്ന് ..!! "

കക്ഷി ഏഴാം ക്ലാസ്സിൽ പഠനം നിർത്തിയതാണ്. മലയാള ഭാഷയെ സ്നേഹിച്ചു കൊല്ലുകയാണ് ..

"എടാ, വീട്ടിൽ  പോയി കിടന്നുറങ്ങെടാ... എവിടുന്നേലും  വല്ല ആനമയക്കീം അടിച്ചോണ്ടു വന്നോളും.പിന്നെ എനിക്കാ സ്വസ്ഥത ഇല്ലാത്തത്..!!"
സാറമ്മ പരിദേവനം പൂണ്ടു.

മഹാൻ നിവർന്നിരുന്നു .
"ങ്ങാഹാ .. കുഞ്ഞുമോനിവിടെയുണ്ടാര്ന്നോ? എപ്പോ വന്നു ? "

ചുമ്മാ തലയാട്ടി ചിരിച്ചു. പുള്ളിക്കാരന് മറുപടിയൊന്നും വേണ്ടാ..

"സാറമ്മോ.. ന്റെ ജീവിതം അന്ധകാരമായി സാറമ്മോ ..!!"
മഹാൻ ആകാശത്തേക്ക് മുഖമുയർത്തി വിലപിച്ചു.

"അന്ധകാരമോ? നിനക്കെന്തിന്റെ കുറവാടാ .. നീയീ ചാരായം കുടി നിർത്തിയാൽ മതി. നിന്റെ അന്ധകാരം മാറും.."

"ന്റെ ജീവിതം അന്ധകാരമായി സാറമ്മോ.. ലവള് എന്നേം കൊണ്ടെ പോകൂ.. സാറമ്മയാ അവളെ എന്റെ തലേ പിടിച്ചു വച്ചത്.."

അതെ. അമ്മയാണ് മുൻകൈ  എടുത്തു അവന്റെ കല്യാണം നടത്തി കൊടുത്തത്. അതിന്റെ ശിക്ഷ ഇന്നാ  പിടിച്ചോ.!!

" തങ്കം പോലൊരു പെണ്ണ്‍ .. അവൾക്കെന്താടാ ഒരു കുറവ്?"
സാറമ്മ വിലപിച്ചു.

" ഈ സാറമ്മ ഞാമ്പറഞ്ഞാ ഒന്നും വിശ്വസിക്കൂല, കുഞ്ഞുമോനെ..ഈ സാറമ്മയ്ക്ക് എന്നെ അങ്ങ് അന്ധവിശ്വാസമാ.."

"അന്ധവിശ്വാസമോ? " സാറമ്മ അദ്ഭുതം കൂറി.

"ങ്ഹാ.. ഈ സാറമ്മയ്ക്ക് എന്നെ ഒരു വിശ്വാസോം ഇല്ല..!!"

"അവളുള്ളത് കൊണ്ട് നീ ഇങ്ങനെ നടക്കുന്നു. ഞാൻ അവളുടെ ജീവിതമാടാ അന്ധകാരമാക്കിയത്.."
അമ്മ വീണ്ടും അവനെ പ്രകോപ്പിച്ചു .

കഴിഞ്ഞ പ്രാവശ്യം വീട്ടിലെത്തുമ്പോൾ ആശാൻ ഒരു ചരിത്രം സൃഷ്ടിക്കുന്നതിനു സാക്ഷ്യം വഹിക്കേണ്ടി വന്നിരുന്നു.

വലിയച്ഛന്റെ മക്കളും കൊച്ചുമക്കളും ശബരിമലയ്ക്കു പോകാൻ തുടങ്ങുന്നു. രാത്രി പത്തുമണി. മുറ്റത്തു പന്തലിൽ പെരിയസ്വാമി കെട്ടുകൾ പൂജിച്ചു മുറുക്കുകയാണ്. നാട്ടുകാർ എല്ലാം കൂടിയിട്ടുണ്ട്. ഭക്തിസാന്ദ്രമായ നിമിഷങ്ങൾ..

പന്തലിൽ നിന്നും അൽപ്പം   മാറി ഒരു ആഴി കൂട്ടിയിയിട്ടുണ്ട്. കഷ്ടിച്ചു പത്തടി നീളത്തിൽ തീക്കനലുകൾ നിറച്ച ആഴി.
കെട്ട് തലയിൽ  ഏറ്റി അയ്യപ്പന്മാർ ആ തീക്കനലിലൂടെ ശരണം വിളിച്ചു നടന്ന്  അക്കരെയെത്തണം. അഗ്നിശുദ്ധി . നന്നായി വൃതമെടുത്തവരുടെ കാൽവെള്ള പോള്ളുകയില്ല എന്നാണ് വിശ്വാസം.

ആഴിയുടെ സൃഷ്ടാവ് ശ്രീജിത് രാജു അവർകളാണ്. ആശാന്റെ അകത്തും പുറത്തും അഗ്നി ആളിപ്പടർന്നു കൊണ്ടിരിക്കുന്നു. ഇടക്കിടെ പെരിയസ്വാമിക്ക് വേണ്ട നിർദേശങ്ങൾ പുള്ളിക്കാരൻ കൊടുക്കുന്നുണ്ട്. പെരിയസ്വാമി പല്ലിറുമ്മുന്ന  ശബ്ദം കേൾക്കാം. വ്രതമായിപ്പോയില്ലേ, അല്ലേൽ  രണ്ട് ചീത്ത കൊടുക്കാമായിരുന്നു.

തനി യാഥാസ്ഥികരായ ഹിന്ദുക്കൾ പൊറുപൊറുക്കുന്നുമുണ്ട്. ഈ ക്രിസ്ത്യാനി ചെറുക്കനെന്തിനാ ഇവിടെക്കിടന്നു പെരുമാറുന്നെ..!!

പൂജ കഴിഞ്ഞു കെട്ടും മുറുക്കി അയ്യപ്പന്മാർ പന്തലിനു പുറത്തു വന്നു. ശ്രീജിത് രാജു അവർകൾ സന്തോഷത്തോടെ അവരെ സ്വീകരിച്ച്  ആഴിക്കടുത്തേയ്ക്ക് ആനയിച്ചു. അയ്യപ്പന്മാർ ആഴി ചവിട്ടുന്നത് കണ്ടു കൃതാർത്ഥനാകാൻ പുള്ളിക്ക് വീർപ്പു  മുട്ടി.

അയ്യപ്പന്മാർ ആഴി മൂന്നുവട്ടം ചുറ്റി  വന്നു. മുൻപിൽ വന്ന അയ്യപ്പൻ ഒരു കാൽ പൊക്കി. ആഴിയുടെ ചൂട് തട്ടിയപ്പോൾ അതുപോലെ കാൽ പിൻവലിച്ചു.

"ഒന്നും സംഭവിക്കില്ല , സ്വാമിമാരെ, ധൈര്യമായി പോയ്‌ക്കൊള്ളൂ .."
പെരിയസ്വാമി ഉപദേശിച്ചു.

"ധൈര്യമായി പോ സ്വാമിമാരെ.." രാജു സ്വാമിയും ഉപദേശിച്ചു.

പെരിയസ്വാമി അഹിന്ദുവായ രാജു സ്വാമിയുടെ നേരെ അഗ്നിസ്ഫുലിന്ഗങ്ങൾ നിറഞ്ഞ നോട്ടം പായിച്ചു.

സ്വാമിമാർ സംശയിച്ചു നിൽക്കുകയാണ്.

"ആഴീം കൂട്ടിയിട്ടു നാട്ടുകാരേം വിളിച്ചു കൂട്ടി.. നടക്കെടാ അങ്ങോട്ട്‌.."  ഷിപ്രകോപിയായ വല്യച്ഛൻ മുരണ്ടു.

" ഞാൻ കഷ്ടപ്പെട്ട് കൂട്ടിയ ആഴിയാ..നാട്ടുകാരേം വിളിച്ച്....അങ്ങോട്ട്‌ നടക്ക് സ്വാമിമാരെ..!"
രാജു സ്വാമിയും എറ്റു  പിടിച്ചു.

വല്യച്ഛൻ അഹിന്ദുവായ രാജു സ്വാമിയുടെ നേരെ അഗ്നിസ്ഫുലിന്ഗങ്ങൾ നിറഞ്ഞ നോട്ടം പായിച്ചു.

പുള്ളിക്കൊരു കൂസലുമില്ല.

സ്വാമിമാർ വീണ്ടും മടിച്ചു നിൽക്കുകയാണ്.

"എന്നാപ്പിന്നെ ആഴി വേണ്ടാ..ഇറങ്ങാം"
പെരിയസ്വാമി എല്ലാം കൊമ്പ്ലിമെന്റാക്കാൻ തീരുമാനിച്ചു.

രാജു സ്വാമിയുടെ ഹൃദയം തകർന്നു  പോയി.

പെട്ടെന്ന് അത് സംഭവിച്ചു.

"സ്വാമിയെ, അയ്യപ്പോ..! സ്വാമിയെ, അയ്യപ്പോ.!!" എന്നുറക്കെ വിളിച്ചു കൊണ്ട് രാജു സ്വാമി ആഴിയിലൂടെ പ്രയാണം ആരംഭിച്ചു.

പകുതി വഴിയെത്തിയപ്പോൾ വലിയച്ഛന്റെ വക നാട് മുഴുവൻ നടുങ്ങുന്ന ഒരു ആട്ട്  അവിടെ മുഴങ്ങി..
" ഭ്ഫാ..!!! "

നല്ല വൃത്തിയായി ആഴി നടന്ന രാജുസ്വാമി  വലിയച്ഛന്റെ ആട്ടലിന്റെ ശക്തിയിൽ  ഞെട്ടിത്തരിച്ചു ആഴിയുടെ നടുവിൽ ഒരുനിമിഷം നില്ക്കുകയും അടുത്ത നിമിഷം രണ്ടു കാൽവെള്ളകളും പൊള്ളി ഒരു ആർത്തനാദത്തോടെ കരയിലേക്ക്  കുതിച്ചു ചാടുകയും ചെയ്തു.

ആശുപത്രിയിൽ കൊണ്ട് പോകാൻ പൊക്കിയെടുത്തു കാറിൽ കേറ്റുമ്പോൾ മഹാനുഭാവൻ     ഇപ്രകാരം മൊഴിഞ്ഞു..
"കാലു പൊള്ളി അന്ധകാരമായിപ്പോയെന്റെ കുഞ്ഞുമോനെ..!!"

സാറമ്മയും രാജുവും തമ്മിലുള്ള കുടുംബചർച്ച പുരോഗമിക്കുകയാണ്. അത് വാക്കേറ്റം വരെ എത്തിയിരിക്കുന്നു.

"എനിക്കവളെ വേണ്ടായെന്റെ സാറമ്മോ.. എന്റെ തലേ കെട്ടി വച്ചു  തന്നതല്ലിയോ.. സാറമ്മ തന്നെ അവളെ ഒന്ന് കളഞ്ഞു തന്നാ മതി"

"പോടാ പരമനാറീ.. നിനക്ക് തോന്നുമ്പോ കൊണ്ട് കളയാൻ അവൾ   പൂച്ചയും പട്ടിയൊന്നുമല്ല .. നീയിപ്പോ ഇവിടുന്നു പോയില്ലേ, ഞാനെന്റെ പട്ടിയെ തുറന്നു വിടും..!!"  സാറമ്മ ക്ഷുഭിതയായി ..

"പട്ടിയെ കാണിച്ചൊന്നും ന്നെ പേടിപ്പിക്കണ്ട. ഞാൻ തന്ന പട്ടിയല്ലിയോ. കടിക്കൂല്ല."

വാസ്തവം. അവൻ കൊണ്ട് തന്ന പട്ടിക്കുഞ്ഞാണ്  കൊഴുത്തു തടിച്ച്  ഇപ്പോൾ  കൂട്ടിൽ   കിടക്കുന്നത്.  അവൾ കൂട്ടിൽ  കിടന്നു അതിശക്തമായി വാൽ ആട്ടുന്നുണ്ട്.

"രാജൂ, നീ പോ.. രാവിലെ നമുക്കൊരു തീരുമാനം ആക്കാം. നീ രാവിലെ വാ.."
ഈയുള്ളവൻ  രണ്ടുപേരെയും സമാധാനിപ്പിക്കാൻ ശ്രമിച്ചു.

"കുഞ്ഞുമോൻ പറഞ്ഞത് കൊണ്ട് ഞാൻ പോവാ.. സാറമ്മ ദുഷ്ടയാ..ന്റെ ജീവിതം അന്ധകാരത്തിലാക്കി..!"

"ങ്ഹാ  നീ പോ..ഇനി വെള്ളമടിച്ചോണ്ട് ഇവിടെവന്നു കന്നത്തരം പറഞ്ഞാ നിന്റെ ജീവിതം ഞാൻ അന്ധകാരമാക്കും.."
സാറമ്മ വിളിച്ചു പറഞ്ഞു.

"എന്നെ അന്ധവിശ്വാസമാ.. അന്ധവിശ്വാസം.."
രാജു ഗദ്ഗദകണ്ഠനായി ഗേറ്റ് കടന്നു പോയി.

" ഞാൻ നാളെ രാവിലെ വരും.. എനിക്കിതിനൊരു തീരുമാനം സാറമ്മ തരണം.."
അവൻ ഗേറ്റിനു പുറത്തു നിന്നും വിളിച്ചു  പറഞ്ഞു.

"ങ്ഹാ..തരാം.."  മറുപടി പറഞ്ഞു കൊണ്ട് അമ്മയും  അകത്തേക്ക് പോയി.

"അവൻ രാവിലെ വന്നു വഴക്കുണ്ടാക്കുമോ?" അമ്മയോട് ചോദിച്ചു.

"എവിടെ.. കെട്ടെറങ്ങുമ്പൊ അവനിത് വല്ലതും ഓർമ വരുമോ?"

*        *       *

നേരം വെളുത്തപ്പോൾ ഗേറ്റിൽ ശബ്ദം മുഴങ്ങി.

"സാറമ്മോ.. സാറമ്മോ..!!"

ജോലിയായല്ലോ..!!  നേരം വെളുത്തപ്പോഴേ അന്ധകാരമോ..!!?

കതകു തുറന്നു വെളിയിലിറങ്ങി.

ഗേറ്റിന്റെ പുറത്തു കഥാപാത്രം നിൽപ്പുണ്ട്.  ഒരു തീരുമാനത്തിന് എത്തിയതാണോ?

"ഇവിടെ നേരം വെളുത്തില്ലേ? ഈ ഗേറ്റ് അങ്ങോട്ട്‌ തുറന്നേ ..!"

മഹാനുഭാവന്റെ ഇടതു കയ്യിൽ  ഒരു അലുമിനിയ ചരുവം ഉണ്ട്. അത് ഒരു വാഴയില കൊണ്ട് മൂടിയിരിക്കുന്നു.

"അല്പം പുഴുങ്ങിയ കപ്പയാ.. നല്ല മീൻ  കറിയും. എന്റെ മേരിക്ക് നല്ല കൈപ്പുണ്യമാ.. കഴിച്ചു നോക്ക്..!! കുഞ്ഞുമോൻ വന്നൂന്നറിഞ്ഞപ്പോ അവളു തന്നു വിട്ടതാ."

പുറകിൽ കതകു തുറക്കുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കി.

സാറമ്മ  മനോഹരമായ ഒരു ചിരിയും ചിരിച്ചു നിൽപ്പാണ്‌..

(കഥാപാത്രം ഇപ്പോഴുമുണ്ട്..എന്നും വൈകുന്നേരം അന്ധകാരത്തിൽത്തന്നെ..)

Thursday 5 December 2013

ജീവിതങ്ങൾ പറഞ്ഞു തന്നത് - കൌമാരം



തനിയാവർത്തനം 

"ങാഹാ. എങ്ങാണ്ട്  വീണു മുട്ടും പൊട്ടിച്ചോണ്ടാണല്ലോ വരവ്..!!"

"......"

"എവിടാടാ വീണത്‌?.. എന്ത് കുരുത്തക്കേടാ നീ കാട്ടിയത്?"

"അതേയ് , ഞാൻ സ്കൂളീന്ന് വരുമ്പോ മുക്കില് നമ്മുടെ ചായക്കട  ല്ലേ? അബിടെ വന്നപ്പോ ഞാൻ കല്ല്‌ തട്ടി വീണു.."

"എന്നിട്ട്?'

"വീണു മുട്ടിലെ തൊലി പോയി. ഓര്പാടു ചോരേം വന്നു.."

"നീ കരഞ്ഞില്ലേ?'

"പിന്നേ , ഞാൻ  ഒറക്കെ കരഞ്ഞു.."

"എന്നിട്ട് ?"

"അപ്പൊ ചായക്കടെന്നു അവിടുത്തെ മാമൻ ഓടി വന്നു എന്നെ എടുത്തു"

"എന്നിട്ട്?"

"എന്നിട്ട് ആ മാമൻ എന്നെ ചായക്കടെ കൊണ്ടുപോയി കാലൊക്കെ കഴുകിത്തന്നു.."

"എന്നിട്ട്?"

"പിന്നേം ഞാൻ കരഞ്ഞപ്പോ, മാമൻ എനിക്ക് രണ്ടു പരിപ്പുവടേം പഴോം തന്നു.."

"ഓഹോ. അപ്പൊ നീ കരച്ചില് നിർത്തിയൊ? "

"നിർത്തി "

"വഴീലൊക്കെ വായിനോക്കി നടന്നാ ഇങ്ങനിരിക്കും..!!"

"--------"

'ഇനി സൂക്ഷിച്ചൊക്കെ നടക്ക്വോ?"

"ഇല്ല..!! "

"ഇല്ലേ , അതെന്താടാ  അങ്ങനെ?"

"നാളേം ഞാൻ അവിടെപ്പോയി വീഴുവല്ലോ..!!"

"ങ്ഹെ..!!  അതെന്തിനാടാ ?"

"അപ്പൊ നാളേം എനിക്ക് പരിപ്പുവടേം പഴോം കിട്ടുവല്ലോ?"

(1970 കൾ -അനിയന്റെ കുരുത്തംകെട്ട കുട്ടിക്കാലത്തിൽ നിന്ന്)


കണക്ക് 

"എടാ, മുട്ടായി മേടിച്ചതിന്റെ ബാക്കി  പൈസ എവിടെ?"

"ബാക്കി  ഇല്ല.."

"അതെങ്ങിനെയാ ബാക്കി ഇല്ലാതാവുന്നെ..!"

"ബാക്കി ഇല്ല..!!"

"അതെന്തൊരു കണക്കാടാ.. നിന്റെ കയ്യിൽ  എത്ര പൈസായുണ്ടായിരുന്നു?"

"ഇരുപത്തിയഞ്ച് പൈസ .."

"നിന്നോട് ഞാൻ എന്താ പറഞ്ഞു വിട്ടേ?"

"പത്തു പൈസയുടെ  മുട്ടായി  വാങ്ങാൻ .."

"എന്നിട്ട് വാങ്ങിയോ?"

"വാങ്ങി.."

"അപ്പൊ പതിനഞ്ചു പൈസാ  ബാക്കി  വരണ്ടേ?"

"വന്നു. പക്ഷെ അപ്പൊ മുട്ടായീടെ  കൂടെ അയാള്   ഒരു പത്തു പൈസായും ഒരു അഞ്ചു പൈസയും  തന്നു.."

"അതിന് ..?"

"അപ്പൊ അച്ച്ചയല്ലേ പറഞ്ഞെ, പത്തുപൈസേടെ
മുട്ടായി   വാങ്ങാൻ ..ഞാൻ ആ പത്തു പൈസാ കൊടുത്തു മുട്ടായി വാങ്ങി.."

"ഡാ വിരുതാ..എന്നാലും നിന്റെ കയ്യിൽ ഒരു അഞ്ചു പൈസാ  ബാക്കി കാണണമല്ലോ..അതിങ്ങെടുക്ക്..!"

"ബാക്കി  ഇല്ല.."

"പിന്നേം മുട്ടായി  വാങ്ങാൻ  അതേതായാലും പത്തു പൈസായല്ലല്ലോ !!   അഞ്ചു പൈസായല്ലേ.. അതിങ്ങെടുക്ക്, എടുക്ക്..!!"

"അതേ, അപ്പോഴു ഞാൻ കുഞ്ഞോന്റെ  കയ്യീന്ന് ഒരു അഞ്ചു പൈസേം  കൂടി വാങ്ങി. അപ്പൊ അത് പത്തു പൈസയായില്ലെ . അപ്പൊ ഞാൻ അച്ച  പറഞ്ഞ പോലെ പത്തു പൈസാ കൊടുത്തു  മുട്ടായി  വാങ്ങി.."

(1970 കൾ - അനിയന്റെ കുരുത്തംകെട്ട കുട്ടിക്കാലത്തിൽ നിന്ന്..)


ഹിന്ദിപേപ്പറിന്റെ യാത്രാ വിവരണം.

"ഹലോ"

"ഹലോ"

"ആലപ്പുഴേന്നു അളിയനാടാ.."

"എന്താ അളിയാ വിശേഷം? ഇന്നലെ ഇവിടുന്നങ്ങോട്ട്‌ പോയതല്ലേയുള്ളൂ. പെട്ടെന്നെന്താ..?"

"ഒന്നുമില്ലാ. നിന്റെ മോൻ അവിടുണ്ടോ?"

"ഇവിടെയെവിടെയോ ഉണ്ടാരുന്നല്ലോ..എടാ ചന്തൂ, നിന്റെ മാമൻ ആലപ്പുഴെന്നു വിളിക്കുന്നു..!"

"അവനു ഹിന്ദിക്ക് എത്ര മാർക്കുണ്ടെന്ന് ചോദിക്ക്.."

"അവനെ കാണുന്നില്ലല്ലോ..! എന്താ കാര്യം ?"

"എന്നാ അവനു ഹിന്ദിക്ക് മൂന്ന് മാർക്കുണ്ട് ..!! ഇരുപത്തഞ്ചിൽ.."

"അത് അളിയനെങ്ങനെ ആലപ്പുഴയിലറിഞ്ഞു..!!?"

"മൂന്നു മാർക്ക് തിരുവനന്തപുരത്തു കാണിച്ചാലല്ലേ കുഴപ്പമൊള്ളൂ. അവൻ അതിവിദഗ്ദ്ധമായി ഇന്നലെ ആ പേപ്പർ ചുരുട്ടിക്കൂട്ടി എന്റെ പെട്ടിക്കകത്ത് വച്ചു. ഇപ്പൊ അത് എന്റെ കൂടെ ആലപ്പുഴയിലുണ്ട്.. നമ്മൾ ഈ പൂച്ചെയൊക്കെ നാട് കടത്തില്ലേ, അതുപോലെ ആശാൻ ഹിന്ദി പേപ്പർ നാട് കടത്തിയതാ.."

"അവൻ ആള് കൊള്ളാമല്ലോ..എടാ ചന്തൂ.."

"വിട്ടുകള. അവൻ സംഗതി വിദഗ്ദ്ധമായി കൈകാര്യം ചെയ്തില്ലേ..!! ഹ ഹ ..!!"

"എന്നാലും ഒന്ന് ചോദിക്കെണ്ടേ? എടീ അമ്മുവേ, ചന്തു എവിടെ?"

"അവൻ ഉറങ്ങീന്നു  പറയാൻ പറഞ്ഞു.."


പറ്റീര് പ്രസ്ഥാനം 

"എടാ ചന്തൂ  വല്ലതും നല്ലപോലെ പഠിച്ചില്ലേ നിന്റെ കാര്യം പോക്കാ. വല്ല നല്ല ജോലീം കിട്ടണേൽ വല്ലോം നല്ലതുപോലെ പഠിക്കണം. "

" വെറുതെ ജോലിയെടുത്തു കഷ്ടപ്പെടുന്നതെന്തിനാ?"

"നീ വലുതാകുമ്പോ, അച്ഛനുമമ്മയും ഒന്നും കാണില്ല. നീ എങ്ങനെ ജീവിക്കും ?"

"അന്നേരം അമ്മുച്ചേച്ചിക്ക് ശമ്പളം  കാണും. അതേ കുറച്ച് എനിക്കും തരും.."

"തരും തരും.. പിച്ച എടുത്തു നടന്നോടാ .. എടാ പത്താം ക്ലാസ്സാ നീ... അത് ഇമ്പോർടന്റാ. ഉഴപ്പാൻ പറ്റില്ല. അല്ലേൽ നിന്റെ അമ്മുചേച്ചിയോട് ചോദിച്ചു നോക്ക്.."

"നേരാന്നോ അമ്മുച്ചേച്ചീ.."

"പറഞ്ഞു കൊട് മോളെ. അങ്ങനേലും അവൻ നാലക്ഷരം പഠിക്കട്ടെ..!!"

"നേരാന്നോ അമ്മുച്ചേച്ചീ.."

"ചുമ്മാതാടാ  ചന്തൂ .."

"ഡീ.."

"എന്നോടും ഈ അച്ചയും അമ്മയും പറഞ്ഞു, ഡീ മോളെ പത്താം ക്ലാസാ, നല്ല മാർക്ക് മേടിച്ചില്ലേ നിന്റെ കാര്യം പോക്കാണെന്ന്. കുത്തിയിരുന്നു പഠിച്ചു..പത്താം ക്ലാസ് കഴിഞ്ഞപ്പോ പറയാ, ഡീ മോളെ പ്ലസ്‌ റ്റൂവിനു നല്ല മാർക്കില്ലേ നിന്റെ കാര്യം പോക്കാന്നു.. പിന്നേം  കുത്തിയിരുന്നു പ്ലസ്‌ ടൂ പഠിച്ചു..."

"ഡീ അമ്മൂ, ഇങ്ങനെയാ നീ ഉപദേശിക്കുന്നെ..!!??"

"അമ്മുച്ചേച്ചി പറ..അമ്മുച്ചേച്ചി പറ.."

"അപ്പൊ പിന്നെ എന്ട്രന്സായി.. ഡീ അമ്മൂ, കുത്തിയിരുന്നു പഠിച്ചില്ലേൽ നല്ല എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷൻ കിട്ടൂല്ല എന്നായി.. കുത്തിയിരുന്നു പഠിച്ചു . കോച്ചിംഗ് ...കോച്ചിംഗ്.. ട്യൂഷൻ..ട്യൂഷൻ!"

"ഡീ അമ്മൂ..!!"

"അമ്മുച്ചേച്ചി പറ..അമ്മുച്ചേച്ചി പറ.."

"ഒടുവിൽ എൻജിനീയറിങ്ങിനു കിട്ടിയപ്പളോ, ഡീ അമ്മൂ, ഒറ്റ സെമസ്റ്ററും  സപ്ലിയാകല്ല്..കുത്തിയിരുന്നു പഠിച്ചില്ലേൽ നല്ല ജോലിയൊന്നും കിട്ടൂല്ല..!"

"ഡീ അമ്മൂ,. നിനക്ക് അടുക്കളെ പോയി അമ്മയെ സഹായിച്ചൂടെ..?!!"

"അമ്മുച്ചേച്ചി പറ..അമ്മുച്ചേച്ചി പറ.."

"ഒക്കെ ഒരു പറ്റീര് പ്രസ്ഥാനമാ ചന്തൂ.. നീയും അനുഭവിക്ക് ..!"


Friday 29 November 2013

മഴ നിലാവ്


ഇരുമ്പു കസേരയിലേക്ക്  ഇരിക്കുമ്പോൾ അയാളുടെ കിതപ്പ് മാറിയിരുന്നില്ല. മൂന്നാം നിലയിലുള്ള ചിട്ടി  ഓഫീസിലേക്ക് പടികൾ കയറുമ്പോൾ മനസ്സ് മറ്റെവിടെയോ ആയിരുന്നു. മുകളിലെത്തിയപ്പോഴേക്കും നെഞ്ചകത്ത് ശ്വാസം വീർപ്പുമുട്ടി ഒരു കിളിയെപ്പോലെ  അങ്ങോട്ടും ഇങ്ങോട്ടും പായാൻ  തുടങ്ങി. ഇരുമ്പുകസേരയിൽ ചാരി ഇരിക്കുമ്പോൾ വിയർപ്പ് കൊണ്ട് നനഞ്ഞ  പുറത്ത്  തണുപ്പ് അരിച്ചു കയറി.

മുകളിൽ  കറങ്ങുന്ന ഫാനിലേക്ക് മുഖമുയർത്തി അയാൾ  കണ്ണടച്ചു. പിന്നെ കണ്ണുകൾ  തുറന്നു ചുറ്റും നോക്കി.

ആരും എത്തിയിട്ടില്ല.
ഈശ്വരാ ആരുമെത്തല്ലേ ..!!
ഈ ചിട്ടി എനിക്ക് തന്നെ കിട്ടണേ .

ഒഴിഞ്ഞ കസേരകൾ നിറഞ്ഞ ചിട്ടി ലേല മുറി. ഒരു വശത്ത്  ഒരു മേശയും രണ്ടു കസേരകളും. മേശയുടെ  മുന്പിലായി ഒരുപാടു കസേരകൾ. അതിലൊരു കസേരയിലാണ് അയാൾ  ഇരിക്കുന്നത്.

വീണ്ടും അയാൾ  കണ്ണടച്ച് കാറ്റിന്റെ തലോടൽ ആസ്വദിച്ചു.
പക്ഷെ മനസ്സ്  കടിഞ്ഞാണില്ലാത്ത കുതിരയെപോലെ വീണ്ടും പായാൻ തുടങ്ങി.

മകളുടെ കല്യാണമാണ്, രണ്ടാഴ്ച കഴിഞ്ഞ്‌ . 
നല്ലയൊരു ആലോചന വന്നപ്പോൾ മറുത്തൊന്നും പറയാൻ തോന്നിയില്ല. പക്ഷെ അവരുടെ ആവശ്യങ്ങൾ അറിഞ്ഞപ്പോൾ മനസ്സ് പതറി. ഒന്നിച്ചു കൂട്ടിയാൽ കൂടാത്ത ആവശ്യങ്ങൾ. എന്നാലും മകളുടെ കണ്ണുകളിലേക്കു നോക്കിയപ്പോൾ അയാൾ നിശബ്ദതയിലേക്ക് മുങ്ങിത്താണു പോയി.

എവിടുന്നുണ്ടാക്കും എന്റെ ഈശ്വരാ.. ഭാര്യയുടെ പരിദേവനങ്ങൾ കാതിൽ മുഴങ്ങുമ്പോഴെല്ലാം അയാൾ ആശ്വസിപ്പിക്കും, എല്ലാം ഉണ്ടാകും ദേവൂ.. ഉണ്ടാക്കണം.  പരിദേവനങ്ങളിൽ മാത്രമാണ് അവളുടെ ആശ്രയം. തനിക്കു പരിദേവനങ്ങളിൽ  മാത്രം കടിച്ചു തൂങ്ങി നിൽക്കാൻ കഴിയില്ലല്ലോ. കാര്യങ്ങൾ നടത്തി തീർക്കണ്ടേ. 

ഒരു വിമുക്തഭടനായി നാട്ടിൽ  തിരിച്ചെത്തുമ്പോൾ ഒരുപാടു പ്രതീക്ഷകൾ ഉണ്ടായിരുന്നു. പ്രതീക്ഷകൾ  തകർന്നു  വീഴാൻ അധികകാലം വേണ്ടി വന്നില്ല. ജീവിതം മുൻപോട്ടു കൊണ്ടുപോകാൻ പെടാപ്പാടു പെടുകയായിരുന്നു. ദേവു  ഒന്നിലും പരാതി പറയാത്തവളാണ്‌. ഏതു സങ്കടങ്ങളിലും  അവൾ ആശ്വസിപ്പിച്ചു ചിരിച്ചിട്ടേയുള്ളൂ. ചില സമയങ്ങളിൽ ഉള്ളിൽ  നിന്നും തികട്ടി വരുന്ന നിസ്സഹായതയുടെയും നിരാശയുടെയും  കയ്പ്പ്നീർ  ദേഷ്യമായി അവളിലേക്ക്‌ പകരുമ്പോഴും അവൾ നിശ്ശബ്ദയായി ഇരിക്കും. പിന്നെ തന്നെ  ആശ്വസിപ്പിക്കും. എല്ലാം ശരിയാകുമെന്നേ ..എല്ലാം  ശരിയാകും..!!

മകളുടെ കൊഞ്ചിക്കുഴയലുകൾ കൌമാരത്തിൽ നിന്നും പടിയിറങ്ങി ഒരകൽച്ചയുടെ പടിവാതിൽ മറഞ്ഞു നിന്ന് അയാളോട് സംസാരിക്കാൻ തുടങ്ങിയതോടെ അയാളുടെ മനസ്സിൽ  ഒരു അഗ്നിജ്വാല വളർന്നു വരാൻ തുടങ്ങിയിരുന്നു. മകൾ വളരുകയാണെന്ന ബോധം അയാളുടെ ഉറക്കം കെടുത്താൻ തുടങ്ങി. ഇടക്കിടെ ദേവുവും അയാളെ ഓർമിപ്പിച്ചു കൊണ്ടിരുന്നു, 

മാസാ മാസം ക്വാട്ടയായി കിട്ടുന്ന മദ്യക്കുപ്പികൾ രഹസ്യമായി വിറ്റിട്ടും പെൻഷൻ കിട്ടുന്ന തുക പിശുക്ക് കാണിച്ചു സ്വരുക്കൂട്ടി വച്ചിട്ടും എങ്ങുമെത്തുന്നുണ്ടായിരുന്നില്ല. അങ്ങിനെയാണ് ഒരു പലചരക്കു കടയിൽ സാധനങ്ങൾ  എടുത്തു കൊടുക്കുന്ന തുശ്ഛശമ്പളക്കാരനായ  ജോലിക്കാരനായി മാറിയത്. മാസശമ്പളം മിച്ചം വച്ച്  എന്റെ ലച്ചുവിനു നല്ലയൊരു കല്യാണം. അത് കഴിഞ്ഞ്  എന്തെങ്കിലുമാകട്ടെ.
ജീവിതം എങ്ങനെ വേണമെങ്കിലും പോകട്ടെ.

പക്ഷെ ജീവിതം അതിനും സമ്മതിച്ചില്ല. ദേവുവിന്റെ പരാതി പറയാത്ത  അസുഖം ഒരു ദിവസം  അവളെ കൈ വിട്ട്  അവൾ ബോധം മറഞ്ഞു കിടന്നപ്പോൾ പിന്നെയൊന്നും  ആലോചിക്കാനുണ്ടായിരുന്നില്ല. ചികിത്സ കഴിഞ്ഞ്  അവൾ തിരിയെ വന്നതോടെ അതുവരെയുള്ള സമ്പാദ്യം അപ്രത്യക്ഷമായിരുന്നു. അതോടെ ദേവു  കുറ്റബോധത്തിലൂന്നിയ ഒരുതരം  മൗനത്തിലേക്കു വഴുതി വീണു. സാരമില്ലെടീ , പണം പോകും, ഇനിയും വരും എന്നൊക്കെ ആശ്വസിപ്പിച്ചെങ്കിലും അവളുടെ ചിരിയിലെ ആ  പ്രകാശവും അയാളെ കൈ വിട്ടു. 

പലചരക്കു കടയിലെ ജോലി കഴിഞ്ഞു രാത്രി സമയം ഒരു ATM -ഇന്റെ കാവൽക്കാരനായി നിൽക്കാമൊ എന്ന ചോദ്യം അയാളെ തേടിയെത്തിയപ്പോൾ  മുൻപിൻ ആലോചിക്കാൻ നിന്നില്ല.  മാസം മൂവായിരത്തഞ്ഞൂറു  രൂപാ ശമ്പളം. അഞ്ഞൂറ് രൂപ ഏജൻസി എടുക്കും. എന്നാലും മൂവായിരം രൂപ കിട്ടുമല്ലോ. 

അങ്ങനെയാണ് കെ എസ്  എഫ് ഈയിൽ ചിട്ടിക്കു ചേർന്നത്‌. അമ്പതിനായിരം രൂപയുടെ ചിട്ടി. മാസം ആയിരം വച്ചു അൻപതുമാസം. വീതപ്പലിശ  കഴിഞ്ഞു ആയിരത്തിൽ താഴെ അടച്ചാൽ മതിയെങ്കിലും സമയത്ത്  തവണകൾ അടയ്ക്കാൻ നന്നേ ബുദ്ധിമുട്ടി. ജീവിതത്തിലെ പല കാര്യങ്ങളും വേണ്ടാ എന്ന് വച്ചു. ദേവു ആകട്ടെ ഒരു ആവശ്യവും പറഞ്ഞുമില്ല. അസുഖത്തിനു മുൻപ് അവൾ പറഞ്ഞിരുന്ന സ്വപ്‌നങ്ങൾ കൂടെ അവളെ വിട്ടു പോയിരുന്നു. ഇടയ്ക്കിടെ ചോദിക്കും, അവളുടെ ആ സ്വപ്നങ്ങളെക്കുറിച്ച്. പ്രകാശമില്ലാത്ത അവളുടെ ചിരി ഒരു മറുപടിയായി കിട്ടുമ്പോൾ അങ്ങനെ ചോദിച്ചതിൽ സ്വയം കുറ്റപ്പെടുത്തും.

ഈ വിവാഹാലോചന വന്നപ്പോൾ ദേവുവാണ്  ചിട്ടി പിടിക്കുന്നതിനെപ്പറ്റി  പറഞ്ഞത്. കുറച്ചു നഷ്ടം വന്നാലെന്താ, കാര്യം നടക്കുമല്ലോ. അത്രയും കുറച്ചു ആൾക്കാരുടെ മുൻപിൽ കൈ നീട്ടിയാൽ മതിയല്ലോ. അല്ലേലും ആരുടെ മുൻപിൽ കൈ നീട്ടാൻ ?

ചിട്ടി പിടിക്കാൻ മറ്റാരുമില്ലെങ്കിൽ രക്ഷപെട്ടു. കമ്മീഷൻ രണ്ടായിരത്തി അഞ്ഞൂറ് രൂപാ കഴിച്ചു ബാക്കി നാല്പത്തിയേഴായിരത്തി അഞ്ഞൂറു  രൂപാ  കിട്ടും.

കസേര അനങ്ങുന്ന  ശബ്ദം കേട്ടു ഒരു ഞെട്ടലോടെ അയാൾ   കണ്ണു  തുറന്നു. മധ്യവയസ്സു തോന്നുന്ന തലയിൽ തട്ടമിട്ട ഒരു സ്ത്രീയും അവരുടെ കൂടെ പത്തു വയസ്സ് തോന്നിക്കുന്ന ഒരു ആണ്‍കുട്ടിയും. അയാളുടെ മനസ്സിൽ ഒരു ആധി  പടർന്നു  കയറി. ഈശ്വരാ, ഇവരും എന്റെ തന്നെ നമ്പർ   ചിട്ടി പിടിക്കാൻ വന്നതാണോ? ഒരു ലേല മത്സരത്തിൽ തുക നഷ്ടമാകുമല്ലോ, ഈശ്വരാ..!!

"മോനിവിടെയിരി.. ഉമ്മച്ചി മാനേജരെ കണ്ടിട്ട് ഇപ്പൊ വരാം"
ആ സ്ത്രീ മകനോട് പറഞ്ഞു. അവർ അയാളെ ഒട്ടൊരു  സംശയത്തോടെ നോക്കിയിട്ട് അകത്തെ ഓഫീസിലേക്ക് നടന്നു.

ആ കുട്ടി അയാളുടെ പുറകിൽ അടുത്തുള്ള ഒരു കസേരയിലിരുന്നു. കാലുകൾ ആട്ടി അയാളെ നോക്കി പുഞ്ചിരിച്ചു.

അയാൾ  ഒരു സ്തംഭനാവസ്ഥയിലായിരുന്നു. അവന്റെ പുഞ്ചിരി അയാളുടെ സ്തോഭത്തിന്റെ ആവരണം പൊളിച്ചു കടക്കാതെ മറഞ്ഞു. 

ഈശ്വരാ, എനിക്കീ ഈ ചിട്ടി പിടിച്ചേ  മതിയാകൂ..അതിനു കഴിഞ്ഞില്ലെങ്കിൽ ഞാനെവിടെ പോകും? . ഞാനെവിടെ പോകും?
വഴിക്കണ്ണുകളുമായി ഇരിക്കുന്ന ദേവുവിന്റെയും നിശബ്ദ പ്രതീക്ഷകളുമായി ഇരിക്കുന്ന ലച്ചുവിന്റെയും മുഖങ്ങൾ  അയാളുടെ മനക്കണ്ണിൽ ഉയർന്നു വന്നു.

ചിലപ്പോൾ  അവർ മറ്റൊരു ചിട്ടി പിടിക്കാൻ വന്നതാണെങ്കിലോ? പ്രതീക്ഷയുടെ പുതു നാമ്പുകൾ അയാളിൽ ഉയരാൻ തുടങ്ങി.

കൈ വിട്ടു പോകുന്ന നെഞ്ചിടിപ്പിനെ വക വയ്ക്കാതെ അയാൾ  അവനു നേരെ തിരിഞ്ഞ്  ഒരു വിളറിയ പുഞ്ചിരി സമ്മാനിച്ചു. അവൻ  അയാളെ നോക്കി ചിരിച്ച്  കാലുകൾ ആട്ടിയിരുന്നു.

അയാൾ  ഇടറിയ സ്വരത്തിൽ അവനോടു ചോദിച്ചു.
"ചിട്ടി പിടിക്കാൻ വന്നതാ..?"

അവൻ തല കുലുക്കി.

" ഏതു ചിട്ടിയാ? നമ്പർ അറിയുമോ?"

"ഇല്ല, നമ്പർ അറിയില്ല. പക്ഷെ, എന്റെ ചിട്ടിയാ.."  അവന്റെ ചിരി വിടർന്നു  വന്നു.

"നിന്റെ ചിട്ടിയോ?" അയാള് തെല്ലൊരു അതിശയത്തോടെ  ചോദിച്ചു. 

അവൻ തല കുലുക്കി. 
" ങ്ങാ, വാപ്പിച്ചി എനിക്ക് കാശു അയച്ചു തരുമല്ലോ. പോക്കറ്റ് മണി. ഉമ്മച്ചി അത് ചിട്ടീലിടും. എന്റെ പേരില്."

അയാൾ ഒരമ്പരപ്പോടെ അവനെ നോക്കിയിരുന്നു.

" എനിക്കൊരു കീ ബോർഡ് വാങ്ങണമെന്നു  പറഞ്ഞപ്പോ, വാപ്പിച്ചിയാ പറഞ്ഞെ, എന്റെ പോക്കറ്റു  മണി ചിട്ടിയിലിട്ടു വാങ്ങിച്ചോളാൻ. വാപ്പിച്ചി  ഗൾഫീന്ന് അടുത്ത മാസം വരുമല്ലോ. അപ്പൊ കീബോർഡ്‌  മേടിക്കാനാ ചിട്ടി പിടിക്കുന്നെ.."

അവന്റെ മുഖത്തെ ചിരി മുഖം മുഴുവൻ നിറഞ്ഞു വന്നു. 

അയാൾ  ഒരു അദ്ഭുത ജീവിയെ എന്നവണ്ണം  അവനെയും നോക്കിയിരുന്നു.

പെട്ടെന്ന് തന്നെ അവന്റെ ഉമ്മച്ചി  ഹാളിലേക്ക് കയറി വന്ന്  അവന്റെ അരികിൽ  ഇരുപ്പുറപ്പിച്ചു. അവന്റെ ചിരി കണ്ടാകാം അവർ അയാളെ സംശയത്തോടെയും ചോദ്യരൂപത്തിലും നോക്കി. അയാൾ  പെട്ടെന്ന് മുഖം തിരിച്ചു.

ഈശ്വരാ. ഇവർ എന്റെ നമ്പർ ചിട്ടി പിടിക്കാൻ വന്നവരാകല്ലേ. അയാള് ഉള്ളുരുകി പ്രാർത്ഥിച്ചു. നിനക്കറിയാമല്ലോ എനിക്ക് വേറെ വഴിയില്ലാന്നു.
ഈശ്വരാ, വെറുതെ എന്നേം ദേവൂനേം ലച്ചൂനേം പരീക്ഷിക്കല്ലേ...!!

അവരോടു ഒന്ന് ചോദിച്ചാലോ. 

മടിച്ചു മടിച്ചു അയാൾ  അവർക്ക്  നേരെ തിരിഞ്ഞു പതിയെ ചോദിച്ചു.
" ചീട്ടി പിടിക്കാൻ വന്നാതാ? "

ആ സ്ത്രീയുടെ  മുഖത്തു പെട്ടെന്നൊരു അനിഷ്ടഭാവം നിറഞ്ഞു.
"പിന്നല്ലാതെ, ആരേലും ഇവടെ വന്നു കുത്തിരിക്കുമോ?"

മുഖത്തു അടി കിട്ടിയപോലെ അയാൾ  മുഖം പെട്ടെന്ന് തിരിച്ചു.
ഈശ്വരാ, വേണ്ടിയിരുന്നില്ല..!

എങ്കിലും അയാളുടെ മനസ്സിലെ ആധി അയാളുടെ ശരീരത്തെ  അടിമുടി വെന്തുരുക്കാൻ തുടങ്ങി.

" ഉമ്മച്ചീ, നമ്മുടെ ചിട്ടിക്കു നമ്പരുണ്ടോ?"

അവന്റെ ചോദ്യം കേട്ട് അയാൾ  ഒന്ന് നടുങ്ങി. മുഖം തിരിക്കാതെ തന്നെ ആകാംഷയോടെ അയാൾ കാതുകൂർപ്പിച്ചിരുന്നു.

" നിന്റെ കയ്യിലെ കാർഡ്‌ നോക്ക്. നൂറ്റിയിരുപത്തിയെട്ടെ ,പതിമൂന്നെ ."

അയാളുടെ ഹൃദയം ഒരു നിമിഷം നിന്നുപോയതുപോലെ. ചുറ്റുപാടും കറങ്ങുന്നതുപോലെ തോന്നിയപ്പോൾ   അയാൾ   കണ്ണുകൾ   ഇറുക്കിയടച്ചു.
ചതിച്ചല്ലോ ഈശ്വരാ.. അത് എന്റെ ചിട്ടി നമ്പർ  തന്നെ.

എത്ര നേരം അങ്ങിനെയിരുന്നെന്നു അയാൾക്കറിഞ്ഞു കൂടാ. താനെവിടെയാണെന്നും എന്ത് ചെയ്യുകയാണെന്നും അറിയാത്ത ഒരു മരവിപ്പ്  അയാളെ ചൂഴ്ന്നു നിന്നു.
ഞാനെവിടെയാണ്, ഞാനെവിടെയാണ്?
ഈ ഇരുമ്പു കസേര എന്നെ വേറെങ്ങും കൊണ്ടുപോകില്ല. അതിന്റെ തണുപ്പ് ഒരു സംരക്ഷിത വലയമായി എന്നെ ഇവിടെത്തന്നെ നിർത്തും.  

ആ സ്ത്രീയോട് ഒന്ന് അപേക്ഷിച്ചാലോ. പക്ഷെ നേരത്തെ തന്നോടു കയർത്ത സ്ത്രീയല്ലേ. അവർ എങ്ങനെ പെരുമാറുമെന്നു അറിയാൻ കഴിയില്ല. നാണക്കേടിന്റെ ഒരു ആവി അയാളുടെ മുഖത്തിനു ചുറ്റും വീശിയടിച്ചു. പിന്നെ ലച്ചുവിന്റെ മുഖം  മനസ്സിലേക്ക് ആവാഹിച്ച് അയാൾ  വീണ്ടും ആ സ്ത്രീയുടെ നേരെ തിരിഞ്ഞു.

"നോക്കൂ, നിങ്ങൾക്ക് അത്യാവശ്യമില്ലെങ്കിൽ ഈ ചിട്ടി എനിക്ക് വിട്ടു തന്നൂടെ. എനിക്ക് വേറെ വഴിയോന്നുമില്ലാത്തത് കൊണ്ടാ.. ഒരത്യാവശ്യക്കാര്യ.."

ചാട്ടവാറടി പോലെ അവരുടെ മറുപടി വന്നു.

"ഞാനപ്പോഴേ വിചാരിച്ചതാ, നിങ്ങളിത് പറയുമെന്ന്‌. ഇതിവിടുത്തെ സ്ഥിരം പരിപാടിയാ. ചിട്ടി വലിയ തുകക്ക് പിടിക്കാൻ ഓരോ കള്ളവും പറഞ്ഞു ഓരോരുത്തർ വരും. ആവശ്യങ്ങൾ എല്ലാവർക്കും  ഒരുപോലാ.."

നെഞ്ചിലെ ഭാരം കണ്‍കോണുകളിൽ ഒരു നീറ്റലായി പുറപ്പെട്ടു. അവരെയും ആ കുട്ടിയേയും അവ്യക്തമായ കാഴ്ചയിലൂടെ അയാൾ ഒരുനിമിഷം നോക്കിയിരുന്നു. അവരുടെ ദേഷ്യം കൊണ്ടു ചുവന്ന മുഖത്തിൽ നിന്ന് അയാൾ  ആ കുട്ടിയുടെ  മുഖത്തേയ്ക്കു മാറി നോക്കി. അവന്റെ പ്രതീക്ഷയുടെ  പുഞ്ചിരി വറ്റിപ്പോയിരിക്കുന്നു. കാൽ ആട്ടൽ നിർത്തി അവൻ അയാളുടെ കണ്ണിലേക്കു നോക്കി.

"ന്റെ മോളുടെ കല്യാണക്കാര്യമാ .."
അയാൾ  പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

"അതെ, എല്ലാവർക്കും  മോളുടെ കല്യാണക്കാര്യമാ.. പുതിയതൊന്നും ഇതുവരെ കണ്ടുപിടിച്ചില്ലേ..?"

ലേലം വിളിക്കാനുള്ള ക്ലർക്കും  പ്യൂണും  കയറി വന്നു, ക്ലർക്ക് അവരെ നോക്കി ചോദിച്ചു 
"എന്താ ഇത്താ പ്രശ്നം?  തുടങ്ങുവല്ലേ?"

"സ്ഥിരം പ്രശ്നം തന്നെ ഷബീറെ ..!  ലേലം തുടങ്ങാം.."

കണ്ണിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കണ്ണീർ കണങ്ങൾ അവരിൽ  നിന്നും മറയ്ക്കാൻ അയാൾ  പെട്ടെന്ന് മുഖം തിരിച്ചു മുൻപോട്ടു നോക്കിയിരുന്നു.
ഛെ, ഒരൊത്ത പുരുഷൻ. അതും ഒരു വിമുക്ത ഭടൻ..!!

അയാൾ പുറത്തെ ജനാലയിലൂടെ അവ്യക്തമായ കാഴ്ചകൾ നോക്കിയിരുന്നു. . കാണെക്കാണെ  ആ കാഴ്ച്ചകൾ ജലപ്രതിബിംബങ്ങളിൽ  ഓളങ്ങൾ തട്ടിയെന്നവണ്ണം   ചിന്നിചിതറാൻ തുടങ്ങി. 

"ചിട്ടി നമ്പർ നൂറ്റിയിരുപത്തിയെട്ടേ , പതിമൂന്നേ. ദിവസം ജൂലൈ പതിനഞ്ച്  രണ്ടായിരത്തി പതിമൂന്ന് . സമയം ഒന്നര"
പ്യൂണ്‍   ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

"എല്ലാവരുടെയും കയ്യിൽ ലാസ്റ്റ് ചിട്ടിത്തവണ അടച്ച രസീത് ഉണ്ടല്ലോ. ലേലം തുടങ്ങാം. കമ്മീഷൻ കഴിച്ച് രണ്ടായിരത്തഞ്ഞൂറിൽ തുടങ്ങുന്നു. രണ്ടായിരത്തഞ്ഞൂറ്...!!" ക്ലർക്ക്  വിളിച്ചു പറഞ്ഞു.

അയാളുടെ സ്വരം അയാൾ  തന്നെ അറിയാതെ പുറത്തു വന്നു. 
"രണ്ടായിരത്തി അഞ്ഞൂറ്റൊന്ന് .."

ക്ലർക്കിന്റെ മുഖത്തെ  പുശ്ച്ച ഭാവം അയാൾ കണ്ടില്ലെന്നു നടിച്ചു.

 പുറകിൽ നിന്നും അവരുടെ സ്വരം ഉയർന്നു.

"രണ്ടായിരത്തി അറുന്നൂറ്.."

"രണ്ടായിരത്തി അറുന്നൂറ്‌ .. രണ്ടായിരത്തി അറുന്നൂറ്, ഒരുതരം.."

അയാൾ  ജനാല വഴി പുറത്തേക്ക് തന്നെ നോക്കി മന്ത്രിച്ചു.
" രണ്ടായിരത്തി അറുന്നൂറ്റി ഒന്ന്.."

പെട്ടെന്നു  തന്നെ പുറകിൽ  നിന്നും ശബ്ദമുയർന്നു ..

"രണ്ടായിരത്തി എഴുന്നൂറ്.."

ക്ലർക്ക്  അയാളെ   ചോദ്യഭാവത്തിൽ നോക്കി.

ഈശ്വരാ ...ഈശ്വരാ.. !!
അയാൾ  ഉള്ളിൽ വിലപിച്ചു. 
അയാൾ വീണ്ടും ലേലം പറഞ്ഞു.

ക്ലർക്ക്  ഉറക്കെ ചിരിച്ചു. 
"ഈശ്വരാ ഈശ്വരാ രണ്ടായിരത്തി എഴുന്നൂറ്റൊന്നോ? അതെന്തു ലേലം?"

അയാൾ  ഒരു ഞെട്ടലോടെ വീണ്ടും പറഞ്ഞു 
"രണ്ടായിരത്തി എഴുന്നൂറ്റൊന്ന് .."

അയാളുടെ കണ്ണുകളിൽ നിന്നും അശ്രുക്കൾ പുറത്തേക്ക് ഒഴുകാൻ തുടങ്ങി.

പുറകിൽ  നിന്നും പെട്ടെന്ന് മറ്റൊരു  സ്വരം  ഉയർന്നു .

"ഉമ്മച്ചീ.. നമുക്ക് വേണ്ടാ. വാപ്പിച്ചി അടുത്ത മാസല്ലേ വരുവൊള്ളൂ. നമുക്ക് അന്നേരം  അടുത്ത മാസം പിടിക്കാം. '

പ്യൂണ്‍   ഉറക്കെ വിളിച്ചു പറഞ്ഞു.
"രണ്ടായിരത്തി എഴുന്നൂറ്റൊന്ന് ..ഒരു തരം ..!!"

പുറകിൽ നിശബ്ദത.

"ന്റെ പൈസാ അല്ലേ ..അടുത്ത മാസം മതി ഉമ്മച്ചി..!!"

"രണ്ടായിരത്തി എഴുന്നൂറ്റൊന്ന് ..രണ്ടു  തരം ..!!"

അയാൾ ശരീരം അനക്കാനാകാതെ തളർന്ന്  ഇരുമ്പു കസേരയിൽ ചടഞ്ഞു കൂടിയിരുന്നു. കണ്ണുകൾ  മാത്രം ജനാലയ്ക്കു വെളിയിൽ   എന്തിനോ പരതിക്കൊണ്ടിരുന്നു.
പുറകിലെ  കസേര നിരങ്ങുന്ന ശബ്ദം കേട്ടു. സാരിയുടെ ഉലയുന്ന ശബ്ദം അടുത്തു വന്നു. അവർ അയ്യാളുടെ മുന്പിലേക്കു കയറി നിന്ന് അയാളെ നോക്കി പറഞ്ഞു.
"നോക്ക്, നിങ്ങൾ കള്ളം പറഞ്ഞതാണെങ്കിൽ പടച്ചോൻ പൊറുക്കൂല്ല... എന്റെ മജീദിനെയാ നിങ്ങൾ പറ്റിക്കുന്നതെന്ന് ഓർക്കണം ...!!"

അയാളുടെ  നിറഞ്ഞു കവിയുന്ന കണ്ണുകൾ  നോക്കി അവർ ഒരു നിമിഷം തരിച്ചു നിന്നു. പിന്നെ തിരിഞ്ഞു മകന്റെ   മുടിയിലൂടെ കൈവിരലുകൾ ഓടിച്ച്  അവനോടു  പറഞ്ഞു.

"മോൻ   വാ. നമുക്ക് അടുത്ത മാസം വാപ്പച്ചിയുടെ  കൂടെ വരാം ചിട്ടി പിടിക്കാൻ.."

ക്ലർക്കും  പ്യൂണും നിർന്നിമേഷരായി നോക്കി ഇരിക്കുകയാണ്.

അയാൾ  തല പതിയെ തിരിച്ചു പുറത്തേക്ക് പോകുന്ന ആ ഉമ്മയേയും മകനെയും നോക്കി.

പുറത്തേക്കുള്ള വാതിൽ പടിയിലെത്തിയപ്പോൾ അവൻ  അയാളെ തിരിഞ്ഞു നോക്കി. അവന്റെ  മുഖത്തു നിറഞ്ഞു നിൽക്കുന്ന ആ ചിരി കണ്ണുനീർമറയിലൂടെ  അയാൾ നോക്കിക്കണ്ടു.

"രണ്ടായിരത്തി എഴുന്നൂറ്റൊന്ന് ..മൂന്നു   തരം..! ചിട്ടി ഉറപ്പിച്ചിരിക്കുന്നു.!!."



Friday 22 November 2013

ഇരുൾ പറയാതിരുന്നത്


മുക്കിൽ ബസ്സിറങ്ങുമ്പോൾ സമയം ഏഴു മണി.
ഇരുൾ  പരന്നു തുടങ്ങിയിരുന്നു.
അവൾ ചുറ്റും പരതി  നോക്കി. പരിചിത മുഖങ്ങൾ  ഒന്നും തന്നെ കാണുന്നില്ല.

ഈശ്വരാ, ഇത്ര വൈകുമെന്ന് കരുതിയതല്ല. വഴിക്ക് ടയർ ചീത്തയായി  ബസ്‌  അരമണിക്കൂർ താമസിച്ചതെയുള്ളൂ, ശത്രുവായ ഇരുൾ ആ അവസരം ഉപയോഗിച്ചു  എന്നെയും  കാത്ത്  ഇടവഴിയിൽ വല വിരിച്ചു നില്ക്കുന്നു.

അമ്മയെ വിളിച്ച്  താമസിക്കുമെന്ന് പറഞ്ഞപ്പോൾ മുക്കിൽ വന്നു കാത്തു നില്ക്കാം എന്ന്  പറഞ്ഞതാണ്. നടക്കുമ്പോൾ മുട്ടിനു വേദന പറയുന്ന അമ്മ നീണ്ട ഈ ഇടവഴി താണ്ടി മുക്കിലേക്ക്‌ വരുന്നതും പോകുന്നതും ആലോചിച്ചപ്പോൾ വിലക്കി. ഒരു ചേട്ടനെയോ അനിയനെയോ തരാതെ കാലയവനികയ്ക്കപ്പുറം പോയി  മറഞ്ഞ അച്ഛനെ വെറുതെ മനസ്സിൽ  ശാസിച്ചു .പിന്നെ സ്വന്തം ബാലിശത ഓർത്ത് ചിരിച്ചു.

റോഡ്‌ മുറിച്ചു കടന്ന് ഇടവഴിയിലേക്ക്  കയറുമ്പോൾ അവൾ ഒന്നുകൂടി ചുറ്റും പരതി  നോക്കി. ആരെങ്കിലും ഈ വഴിക്ക് വരുന്നുണ്ടോ? ഒരു കൂട്ടിനു വീട് വരെയെങ്കിലും... പരിചിതർ തന്നെ വേണമല്ലോ.
ആരുമില്ല. ആകെയുള്ള ഒരു പെട്ടിക്കട തട്ടിയിട്ട് അടഞ്ഞു കിടക്കുന്നു.രാമേട്ടൻ  ഇന്ന് കട തുറന്നില്ലേ?

ഇടവഴിയിലേക്കു  തിരിഞ്ഞു കയറവേ ഒരുനിമിഷം അവൾ പതറി നിന്നു . ഈശ്വരാ, ഇടവഴിക്ക് നടുക്കുള്ള പോസ്റ്റിലെ പ്രകാശവും അപ്രത്യക്ഷമായിരിക്കുന്നു. അത് ഇടക്കിടെ പോകും. ബോർഡ്കാർ   തിരിഞ്ഞു നോക്കണമെങ്കിൽ ആഴ്ചകൾ പിടിക്കും.
ഇടവഴി ഇരുൾ  പരന്നു നീണ്ടു കിടക്കുന്നു. നീയിങ്ങു വാ... നീയിങ്ങു വാ... ഞാൻ   നിന്നെയൊന്നു  ആവേശിക്കട്ടെ എന്ന് ഉറക്കെ പറയുന്ന ഇരുൾ .  ഒരു ചേട്ടനു വേണ്ടിയോ   അനിയനുവേണ്ടിയോ  വീണ്ടും അവളുടെ ഹൃദയം  തുടിച്ചു.

ഒരു നിമിഷം ആരോ അവളോട് വേണ്ടാ വേണ്ടാ എന്ന് പറയുമ്പോലെ തോന്നി. ഈ ഇരുളിന്റെ ഗുഹാമുഖത്തിനപ്പുറം നിന്നെയും കാത്ത് പേടിപ്പിക്കുന്ന എന്തോ ഒന്ന് നില്പ്പുണ്ട്. നിന്റെ വരവും കാത്ത് ഒരു ഗൂഢസ്മിതവുമായി എന്തിനോ ഓങ്ങി നില്ക്കുന്ന എന്തോ ഒന്ന്.

പെട്ടെന്ന് തന്നെ അവൾ സ്വയം ശാസിച്ചു. ഇങ്ങനെ പേടിച്ചാൽ എങ്ങിനെയാണ് ജീവിതം മുൻപോട്ട് പോകുന്നത്? അറിയുന്ന വഴിയല്ലേ. എന്നും നടക്കുന്ന വഴി. ഇരുൾ അവാഹിച്ചാൽ  അതുടൻ അപരിചിതമാകുമോ?

എങ്കിലും ഇരുൾ ഒന്നും പറയാത്തവനാണ്. പ്രകാശം മാത്രമേ എന്തും പറയുന്നുള്ളൂ, കാണിച്ചു തരുന്നുള്ളൂ. അവനവന്റെ കഴിവ് പോലെ മനസ്സിലാക്കണം എന്നുമാത്രം.  ഇരുൾ  അങ്ങനെയല്ല, ഒന്നും പറയാതെ കബളിപ്പിക്കും. അപ്പോൾ മനസ്സിനും സംശയമാകും.

ഒരു മുന്നൂറു കാലടികൾ. അപ്പോൾ വീട്ടു പടിക്കൽ എത്തും. ഒന്നേ രണ്ടേ എന്നെണ്ണി നടന്നാൽ പേടി ഉണ്ടാകില്ല എന്ന് അമ്മ ചെറുപ്പകാലത്ത് പഠിപ്പിച്ചു തന്നിട്ടുണ്ട്. സന്ധ്യ  മയങ്ങി കടയിൽ നിന്നും സാധനം വാങ്ങി മടങ്ങുമ്പോൾ എണ്ണും. പേടി അസഹ്യമാകുമ്പോൾ നടപ്പിനു വേഗം കൂടും.  എണ്ണം തെറ്റും. എണ്ണം തെറ്റിയെന്നു മനസ്സിലാകുന്നതോടെ  പേടി ഇരട്ടിക്കും. അമ്മെ എന്ന് മനസ്സിൽ  വിളിച്ചുകൊണ്ട് ഓടും. മിക്കവാറും വീടിനടുത്തെത്തുമ്പോൾ ഓടിയണച്ചിരിക്കും.
വളർന്നു വലിയ ഒരു പെണ്ണായതോടെ ഭയം അതിലും വേഗം വളർന്നു വന്നു. എന്തിനെയും പേടി. എന്തിനെയും പേടിക്കണം എന്നാണല്ലോ ലോകം പറയുന്നത്. പ്രകാശത്തിൽ തന്നെ പേടിക്കേണ്ടും കാലം. അപ്പൊ ഇരുളായാലോ ..  ഒന്നിനെയും വിശ്വസിച്ചു കൂടാ.
അമ്മ പറയും. സൂക്ഷിക്കണേ മോളെ, നമുക്ക് നമ്മളേയുള്ളൂ തുണ..!

ഇരുട്ട് ഇടവഴിയുടെ തുടക്കത്തിൽ വായും പൊളിച്ചു കിടക്കുകയാണ്.
മുക്കിലെ പ്രകാശത്തിലേക്ക് ഒരു സാന്ത്വനത്തിനെന്നവണ്ണം ഒരുവട്ടം കൂടി  തിരിഞ്ഞു നോക്കിയിട്ട് അവൾ ഇടവഴിയിലേക്ക് തിരിഞ്ഞു കയറി.  സ്വന്തം  നിഴലിനെ  ഇടവഴിയിൽ  പതുങ്ങി കിടന്ന ഇരുൾ വിഴുങ്ങുന്നത് ഒട്ടൊരു ഭീതിയോടെ  അവൾ കണ്ടു. ഇനി ഞാൻ..

മേച്ചിൽ ഭഗവതീ, കാത്തോളണേ . മനസ്സിൽ  നിന്നും ഒരു പ്രാർത്ഥന ഉയർന്നു  വന്നു. ഞാൻ ഇരുളിലൂടെ നടക്കുകയാണ്. ഒരു പേടി വിചാരവും  മനസ്സിൽ വരല്ലേ. വെറും ഒരു മുന്നൂറടി.അപ്പോഴേക്കും ഞാൻ വീടെത്തില്ലേ ..!

മൊത്തം ഇരുളായി. കണ്ണിൽ  കുത്തിയാൽ കാണാത്ത ഇരുട്ട്. വഴിയിലെങ്ങും വീടുകളില്ല. ആദ്യത്തെ വീടിന്റെ മുറ്റത്ത്  അമ്മ വെളിച്ചവും തെളിച്ച് നിൽപ്പുണ്ടാവും. ദൂരെ നിന്നേ  അമ്മയെ കണ്ടാൽ  ധൈര്യം മുഴുവൻ തിരിച്ചു വരും. അവൾ അമ്മയുടെ ചിരിക്കുന്ന മുഖം മനസ്സിലേക്ക് ആവാഹിച്ചു മുന്നോട്ട് നടന്നു.

ഈ ഇടവഴി പണ്ടൊരു തോടായിരുന്നു. രണ്ടു വശത്തും ഉയർന്നു നിൽക്കുന്ന കയ്യാലകൾ. കയ്യാലകൾ തീർന്നാൽ നിരപ്പുള്ള സ്ഥലം. തല ഉയർത്തി നോക്കിയപ്പോൾ  ആകാശത്തെ അരണ്ട വെളിച്ചത്തിൽ ഇരുവശങ്ങളിലും തലമുടിയഴിച്ചിട്ടു നില്ക്കുന്ന യക്ഷികളെപ്പോലെ കൂറ്റൻ മരങ്ങൾ.

ഭഗവതീ, ഇപ്പോൾ യക്ഷികളെക്കുറിച്ചു എന്തിനാണ് ചിന്തിച്ചത്?  പെട്ടെന്ന് തന്നെ രക്തം കിനിയുന്ന ദ്രംഷ്ടകളുമായി യക്ഷികൾ അവൾക്കു ചുറ്റും നൃത്തം ചെയ്യാൻ തുടങ്ങി. ചെറുപ്പകാലത്ത് മേച്ചിൽ ക്ഷേത്രത്തിലെ കാളിത്തെയ്യം കണ്ടിട്ട്  ദിവസങ്ങളോളം ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു കരയുമായിരുന്നു എന്ന് അമ്മ പറഞ്ഞിട്ടുണ്ട്.ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് കാളിത്തെയ്യത്തിന്റെ നിണമാർന്ന മുഖം അവളുടെ മുൻപിലേക്ക് ഒഴുകിയിറങ്ങി. കഴുത്തിനു പിന്നിലെ രോമം എഴുന്നേറ്റു നിൽക്കുന്നു. ഒരു ഉഛ്വാസവായു കഴുത്തിനു പിന്നിൽ തട്ടുന്നുണ്ടോ? നീ എന്തൊക്കെയാണ് ചിന്തിക്കുന്നത്? പേടിപ്പിക്കുന്നതൊന്നും ചിന്തിക്കരുതെന്ന്‌ കരുതിയിട്ട്..! നടത്തത്തിന്റെ വേഗത അവൾ അറിയാതെ കൂടി.

പെട്ടെന്ന് കാലുകൾ  തളർന്ന്  ഒരുനിമിഷം അവൾ നിന്ന് പോയി.   അവിടെ ആ മരം ഇരുളിൽ മുങ്ങി നിന്നാടുന്നു. മാസങ്ങൾക്ക്  മുൻപ്   മേരിയുടെ ശരീരം തൂങ്ങി നിന്നാടിയ  മരം.. നാക്ക് കടിച്ചു ഭീതി ജനിപ്പിക്കുന്ന ആ രൂപം അന്ന് അവൾ  ഒന്നേ നോക്കിയുള്ളൂ. പക്ഷെ മനസ്സിന്റെ അടിത്തട്ടിൽ അത് ആരോ കല്ലുകൊണ്ട് ഉരച്ചു  രേഖപ്പെടുത്തി വച്ചിരിക്കുകയാണ്. മായില്ല എന്ന നിർബന്ധബുദ്ധിയോടെ. പേടിയേക്കുറിച്ച് ആലോചിച്ചാൽ മതി, മേരിയുടെ ബീഭത്സ മുഖം മനസ്സിൽ  ഉയർന്നു  വരികയായി.

അവൾ കണ്ണിറുക്കിയടച്ച് മുൻപോട്ട് നടന്നു. ഏതായാലും ഇരുട്ടാണ്‌. എന്തിനു ചുറ്റും നോക്കി പേടിക്കണം?

ഈ ഇരുട്ടിൽ ആരെങ്കിലും ഒരുവൻ വന്നു കയറിപിടിച്ചാലോ?

ഭഗവതീ, നീ എന്നെ വീണ്ടും പേടിപ്പിക്കുകയാ?  അലറി വിളിച്ചു കൂവും ഞാൻ...

വിളിച്ചു കൂവിയാൽ ആരു കേൾക്കാൻ.?  പേടി വന്നാൽ പിന്നെ ശബ്ദം  പുറത്തു വരില്ല എന്ന് ആൾക്കാർ പറയാറുണ്ട്. തൊണ്ട അടഞ്ഞു പോകുമത്രെ.  അവൻ വായ്‌ പൊത്തിപ്പിടിച്ചാലോ? ചുറ്റുമുള്ള ഉയർന്ന കയ്യാലകൾ കഴിഞ്ഞാൽ  നിരപ്പുള്ള പറമ്പുകളാണ്. അവിടെ നീണ്ടു നിരന്നു കിടക്കുന്ന കശുമാവിൻ തോട്ടങ്ങൾ. അവൻ എന്നെ അങ്ങോട്ട്‌ വലിച്ചിഴച്ചാലോ..ഇടവഴിയിൽ നിന്നും പകൽ  സമയം നോക്കിയാലെ അവിടെ എന്ത് നടക്കുന്നൂ എന്ന് കാണാൻ കഴിയില്ല. പിന്നെയാണ് ഈ ഇരുളിന്റെ മറവിൽ.
ഭഗവതീ, ഞാനെന്തു ചെയ്യും?
ദിവസവും എത്ര കഥകള്ലാണ് പത്രങ്ങളിൽ വരുന്നത്. ജോലി കഴിഞ്ഞു വരുന്ന പെണ്‍കുട്ടികളെ നരാധമന്മാർ..

ഭഗവതീ, ഭഗവതീ, എന്നുറക്കെ വിളിച്ചുകൊണ്ട് അവൾ മുന്നോട്ടു നടന്നു. കാത്തുകൊള്ളണേ...
ഓരോ ചുവടും   ഓരോ പ്രകമ്പനങ്ങളായി  അവളുടെ കാതുകളിലേക്ക് എത്തി.  ഇനി ഒരു ഇരുന്നൂറടി കൂടി വച്ചാൽ എന്റെ വീട് കാണും,  അത് വരെയെങ്കിലും ഒന്നും  സംഭവിക്കാതെ, ഭഗവതീ  നീയെന്നെ കാത്തോളണേ...!

പെട്ടെന്ന് പിന്നിൽ നിന്നുമുയർന്ന ഒരു ചുമ ശബ്ദം കേട്ട് അവൾ തളർന്നു  നിന്നു. പതിയെ തല തിരിച്ചു മുക്കിലേക്ക്‌ നോക്കി. അതാ ഒരു രൂപം ഇടവഴിയിലേക്ക് കയറുന്നു. മുണ്ട് മടക്കി കുത്തിയ ഒരു ആൾ രൂപം. ഏതോ ഒരു പുരുഷൻ.. പെട്ടെന്ന് തന്നെ അയാളെ ഇടവഴിയിലെ ഇരുൾ  വിഴുങ്ങി.

മുൻപോട്ടു ഓടാൻ മനസ്സു പറയുമ്പോഴും അവളുടെ ശരീരം കുറ്റിയടിച്ചതുപോലെ അവിടെ നിന്നു . തൊണ്ട മുഴുവൻ വരണ്ട് ഉമിനീര് പോലും ഇറക്കാനാവാതെ നിന്ന അവൾക്കു ചുറ്റും അരൂപികൾ നൃത്തമാടാൻ തുടങ്ങി. എവിടെയാണ് എന്ന് പോലും അറിയാത്ത ഒരുതരം സ്തംഭനാവസ്ഥ അവളെ വ്യാപിച്ചു. ഇരുട്ടിന്റെ കറുത്ത നിറം ക്രമേണ ഒരു തരം  ചാര നിറം പൂണ്ട്  അവളെ മൂടി. ചീവീടുകളുടെ  സ്വരം  അവളുടെ ചെവിയിലേക്ക്  ഇരച്ചുകയറി. അത് തല മുഴുവൻ നിറഞ്ഞു കവിഞ്ഞ്  ആകാശത്തേക്കുയർന്നു. അവൾ  ഇപ്പോൾ തറയിൽ നില്ക്കുകയല്ല.ഇരുളിന്റെ കരങ്ങളിലേറി ഭാരമില്ലാതെ  അന്തരീക്ഷത്തിൽ ഊയലാടുകയാണ്. ഇരുളിൽ നിന്നും പുക രൂപത്തിൽ ആരൊക്കെയൊ വന്നു നോക്കി മറയുന്നു. ഒരുപാട് മുഖങ്ങൾ. ദ്രംഷ്ടയിൽ നിന്നും ചുടുനിണം വാർന്നൊഴുകുന്ന തെയ്യ രൂപങ്ങൾ . നാക്ക് കടിച്ചു പിടിച്ചു  കുറ്റപ്പെടുത്തും മട്ടിൽ  കണ്ണ് തുറിച്ചു നോക്കി മേരി. ഏതോ  ബലിഷ്ഠ കരങ്ങൾ പുറകിൽ  നിന്ന്  അവളെ ചുറ്റി വരിയുകയാണ്. ഏതോ കരങ്ങളിൽ ഒതുങ്ങി  അവളുടെ  ശരീരം എങ്ങോട്ടെന്നില്ലാതെ പറന്നു നീങ്ങുകയാണ്. കശുമാവിൻ  പൂക്കുല മണം  അവളുടെ നസാരന്ധ്രങ്ങളിൽ എരിവിന്റെ ഒരു പുകച്ചിൽ പരത്തുകയാണ്. മരത്തടി പോലെ ഭാരം പൂണ്ട നാവിൽ ഊറിവരുന്ന  കയ്പ്പ് തിരിച്ചറിഞ്ഞ് അവൾ തരിച്ചു നിന്നു.

കരിയില ഞെരിയുന്ന ശബ്ദം  വളരെ വേഗം അടുത്തു വന്നു . അത് ഓടിയടുക്കുകയാണ്. കണ്ണ് ഇറുക്കിയടച്ച് കൈകൾ  തോൾ  സഞ്ചിയിൽ ഒരു അഭയമെന്നവണ്ണം മുറുക്കി പിടിച്ചു അവൾ ഇരുട്ടിനെ പുൽകി  നിന്നു. ഞാനിതാ നിന്നിൽ വിലയം പ്രാപിക്കാനായി സന്നദ്ധയായി കഴിഞ്ഞു.

"എന്റെ രമേച്ചീ, എന്തോരോട്ടമാ ഇത്..!"

അരവിന്ദന്റെ ശബ്ദം മറ്റേതോ ലോകത്തിൽ നിന്നെന്നവണ്ണം അവളുടെ കാതിൽ പതിഞ്ഞു.

"അമ്മ പറഞ്ഞു, രമേച്ചി വരുമ്പോൾ   കൂട്ടിക്കൊണ്ടു വരാൻ .. ഞാൻ മുക്കിലുണ്ടായിരുന്നു. പക്ഷെ, ബസ്‌ വന്നത് ഞാങ്കണ്ടില്ല.."

അവൾ പതിയെ കണ്ണ് തുറന്നു. അതിശയം, ഈ ഇരുട്ട് നേർത്ത് ഒരു നിലാവെളിച്ചം പോലെയാണല്ലോ.. എനിക്ക് അരവിന്ദന്റെ മുഖം കാണാമല്ലോ.

" ഞാനിങ്ങോട്ട്‌  വരുമ്പോ ഈ പോസ്റ്റിൽ ലൈറ്റ് ഉണ്ടാര്ന്നു. അതോണ്ടാ ടോര്ച്ചു പോലും എടുക്കാഞ്ഞേ.. "

ആകാശത്തിനു എപ്പോഴും ഒരു വെളിച്ചമുണ്ടല്ലെ..? ഭൂമിയിലെ ഇരുളിനെ നോക്കി അങ്ങനെ പുഞ്ചിരിച്ച് , അതിനോട് വർത്തമാനം പറഞ്ഞ് ..

അവൾ കുതിച്ചുപായുന്ന നെഞ്ചിടിപ്പിനെ പിടിച്ചു നിർത്താനെന്നവണ്ണം വലതുകരം പിണച്ചു നെഞ്ചിലമർത്തി. ഒരു കാറ്റിൽ ഉലഞ്ഞു നേരെയായത്‌ പോലെ ഒരു ദീർഘ നിശ്വാസം ഉതിർത്തു .
ചുറ്റുപാടും  എന്തൊരു തെളിച്ചമാണ് ..!
ഇടവഴിയുടെ രണ്ടറ്റവും നന്നായി കാണാം.

"എന്റെ രമേച്ചീ, എന്തൊരു ഓട്ടമായിരുന്നു..!  ഞാൻ പുറകെ വിളിച്ചു. ചേച്ചി കേട്ടില്ല.. പിന്നെ ഞാൻ പുറകെ വച്ചു പിടിക്കുകയായിരുന്നു.."

അവൾ കഷ്ടപ്പെട്ട് ഒന്ന് മൂളി. പതുക്കെ അവനുമോത്തു നടക്കാൻ തുടങ്ങി.

" എനിക്കാണേൽ പേടി വന്നിട്ട് വയ്യ. ആ മേരി തൂങ്ങിയ  മരം  കണ്ടാലേ  എനിക്ക് പേടിയാ. ഞാനെത്തുമ്പോഴേക്കും രമേച്ചി അവിടം കടക്കല്ലേന്നു ഭഗവതിയോട് പ്രാർത്ഥിക്കുകാര്ന്നു . പറ്റിച്ചു കളഞ്ഞു..! പിന്നെ ഞാൻ കണ്ണുമിറുക്കിയടച്ചു ഒരു വിടലായിരുന്നു. ചേച്ചിയുടെ അടുത്തെത്തിയാ നിന്നത്.!"

അവളുടെ മനസ്സിലെ അവസാന ഭയവും എരിഞ്ഞടങ്ങി. ചുറ്റും പകൽ  പോലെ തെളിയാൻ തുടങ്ങി.  മേരി തൂങ്ങി നിന്നാടിയ മരം  അവൾ  തിരിഞ്ഞുനോക്കി ഒരു നിമിഷം നിന്നു. പിന്നെ അരവിന്ദന്റെ മുഖത്തേക്ക് നോക്കി, ഉള്ളിൽ തികട്ടി വരുന്ന ചിരിയമർത്തി അവൾ പറഞ്ഞു,

"നടക്കെടാ, വളർന്നു  മുട്ടനായി, കൊളേജിലുമായി.. അവന്റെയൊരു പേടി..!!"



Friday 15 November 2013

ജീവിതങ്ങൾ പറഞ്ഞു തന്നത് - ബാല്യം




ഇടപെടലുകൾ 
-----------------------
"ഡാ മോനെ അനന്തു , നെന്റെ അച്ഛൻ അമ്മയോട് പിണങ്ങീന്നാ തോന്നണേ..നീ ഒന്ന് വിളിക്കെടാ.."
"അമ്മയ്ക്ക് വിളിച്ചൂടെ.."
"അച്ഛൻ പിണങ്ങിയാടാ.. അമ്മ വിളിച്ചാൽ അച്ഛൻ ഫോണെടുക്കൂല്ലെടാ.."
"അമ്മ വഴക്കൊണ്ടാക്കീട്ടല്ലേ.."
"അമ്മയല്ലെടാ, അച്ഛനല്ലേ വഴക്കുണ്ടാക്കീത്..!"
"അല്ല..അമ്മയാ എപ്പൊളും വഴക്കുണ്ടാക്കുന്നത് .."
"ആര് പറഞ്ഞു..?  വയസ്സഞ്ചായില്ല, ചുമ്മാ അമ്മെ കുറ്റം പറഞ്ഞോ..അച്ഛന്റെ മോൻ..!! ഒന്ന് വിളിയെടാ കഴ്തെ..!"
"ങാഹാ..ത്രക്കായോ..പിന്നെ ഒരു കാര്യം പറഞ്ഞേക്കാം. ഈ വല്യോർ തമ്മിലുള്ള വഴക്കിനിടേല് പിള്ളേരെ ചുമ്മാ വലിച്ചിഴക്കല്ലേ.. ഞാമ്പോണു..! "

(ആശയം കടപ്പാട്- അനിയൻ പ്രമോദും അവന്റെ കാ‍ന്താരി മോനും..)


ചെറുതായി ചെറുതായി ചെറുതായി ...
----------------------------------------------------------
"ഈശ്വരാ ഈ ചെക്കൻ ഒന്നും കഴിക്കുന്നില്ലല്ലോ.!! ..ഇങ്ങനായാൽ
ഇവനെങ്ങനെ വളരും? പറഞ്ഞാ കേക്കണ്ടേ ?
അമ്മൂട്ടിയെ. നീ അവനോടു വല്ലതും പറഞ്ഞു അവനെക്കൊണ്ട്‌
കഴിപ്പിക്ക്..നിന്റെ അനിയങ്കുട്ടനല്ലെ .."
അമ്മ പരിതാപം പൂണ്ടു.

അമ്മൂട്ടി ചെക്കന് പുറകെ പോകുന്നത് കണ്ടു.

പെട്ടെന്ന് തന്നെ  ചന്തു എന്ന അഞ്ചു വയസ്സുകാരൻ ചെക്കൻ ഓടി വന്നു
മേശപ്പുറത്തിരുന്ന പുട്ട് എടുത്തു കഴിച്ച് സ്ഥലം കാലിയാക്കുന്നത് കണ്ട് അമ്മ
ആശ്ചര്യ ഇതികർത്തവ്യ മൂഢ കോടാലിയായി.

"നീ ഇതെങ്ങനെ ഒപ്പിച്ചെന്റെ അമ്മൂട്ടിയെ?"

"ഞാൻ അവനോടു പറഞ്ഞു, നീ ഇങ്ങനെ ഒന്നും കഴിക്കാതെ നടന്നാൽ
ചെറുതായി ചെറുതായി ചെറുതായി ചെറുതായി ഒരു ഉറുമ്പിനെക്കാളും
 ചെറുതാകും.
അപ്പൊ നിന്നെ  അറിയാതെ ആരേലും ചവിട്ടിക്കൊല്ലും ന്ന്...!!"


തുന്നിച്ചേർക്കലുകൾ 
------------------------
"അച്ചെ, ഒരു കഥ പറയാമോ?"
"പോടീ, ഈ പാതിരാത്രിക്കാ കഥ.!!.കെടന്നുറങ്ങ്‌..!!"
"ഹാ , കുഞ്ഞിനൊരു കഥ പറഞ്ഞുകൊടുക്ക്.."
"ന്നാപ്പിന്നെ നിനക്ക് പറഞ്ഞു കൊടുത്തൂടെ?"
"എനിക്ക് കഥയൊന്നും അറിഞ്ഞൂടാ..നിങ്ങളല്ലേ കഥക്കാരൻ.."
"നീ കഥയില്ലാത്തവളും.."
"അച്ചേ, കഥ പറ..കഥ പറ.."
"നിന്നോട് അച്ഛ പല്ലുതേക്കാൻ പേസ്റ്റ് എടുത്തോണ്ട് വരാൻ പറഞ്ഞപ്പോ നീ കൊണ്ടുത്തന്നോ?"
"നാളെ കൊണ്ടുത്തരാം. നാളെ രണ്ടു പ്രാവശ്യം.."
"അപ്പൊ നാളെ ഞാൻ രണ്ടു പ്രാവശ്യം പല്ല് തേക്കണോ..!!"
"കഥ പറ..കഥ പറ.."
"ഈശ്വരാ, പന്ത്രണ്ടു മണി..! ഒരു കഥേം വരുന്നില്ലല്ലോ..!!"
"അച്ചേ, കഥ പറ..കഥ പറ.."

"ശരി..ഒരിടത്തൊരിടത്ത് ഒരു രാജകുമാരിണ്ടാർന്നു.. അല്ലെ വേണ്ട, ഒരു തുന്നക്കാരി ഉണ്ടാർന്നു.. അല്ലേൽ വേണ്ടാ ഈ അമ്മൂട്ട്യാ ആ തുന്നക്കാരി.."
"ഞാൻ തുന്നക്കാരി.!"
"അതെ..ഒരു ദിവസം അമ്മൂട്ടി തുണി തുന്നി തുന്നി അങ്ങനിരിക്കുമ്പോ സൂചി താഴെപ്പോയി.. എത്ര നോക്കീട്ടും സൂചി കിട്ടീല്ല.."
"എന്നിട്ട്?"
"എന്നിട്ട് എന്ന് ചോദിച്ചാൽ സൂചി കിട്ട്വോ?"
"ഇല്ല്യ.."
"ഇല്ല്യ എന്ന് പറഞ്ഞാൽ സൂചി കിട്ട്വോ?"
"കിട്ടില്യ.."
"കിട്ടില്യാന്നു പറഞ്ഞാ സൂചി കിട്ട്വോ?"
"അച്ച്ചേ.."
"അച്ചേന്നു വിളിച്ചാ സൂചി കിട്ട്വോ?"
"കഥ പറ അച്ച്ചേ.."
"കഥ പറ അച്ചേന്നു പറഞ്ഞാ സൂചി കിട്ട്വോ?"
"അച്ച്ചേ, ദുഷ്ടാ..നിക്ക് കഥ കേക്കണ്ടാ..അമ്മെ ഈ അച്ച.."

"രണ്ടാളും കിടന്നുറങ്ങുന്നുണ്ടോ..ഉറങ്ങാനും സമ്മതിക്കൂലല്ലോ എന്റീശ്വരാ .."
"ഈ അച്ചൻ കഥ പറയാതെന്നെ പറ്റിക്കണമ്മേ.. ങ്ഹീ.."
"നിങ്ങളെന്തിനാ കുഞ്ഞിനെ വഴക്കുണ്ടാക്കുന്നത് ..?"
"എനിക്ക് കഥ ഒന്നും വരുന്നില്ലെടീ .."
"പിന്നല്ലേ, വല്ല പെണ്ണുങ്ങളെം കണ്ടാ നൂറു കഥേം പറഞ്ഞിരിക്കുന്ന ആളാ .."
"ഡീ കഴ്തെ, അവൾക്ക് രാജകുമാരന്റെം....."
"ഒരു കഥയങ്ങോട്ട്‌ ഉണ്ടാക്കി കൊടുക്കണം.. അതിനു പകരം അവളോടു വഴക്കുണ്ടാക്ക്വാ?"
"എന്റെ പോക്കറ്റിൽ കഥയിരിക്കുവാന്നോ?"
"ആവോ.. അല്ലേലും അവളെ വിഷമിപ്പിക്കാൻ നിങ്ങക്ക് ഭയങ്കര ഇഷ്ടമാ..കുഞ്ഞിനെ വെറുതെ കരയിപ്പിച്ചു.."
"നീ പോത്ത് പോലെ ഉറങ്ങുവല്ലാര്ന്നോ? ഒരു കഥ പറഞ്ഞൂടാര്ന്നോ?"
"ഞാമ്പറഞ്ഞല്ലോ എനിക്ക് കഥയൊന്നും അറിയാംപാടില്ലാന്നു..ഞാൻ കഥയില്ലാത്തോളല്ലേ .."
"ഇനി അതെ കേറി പിടിച്ചോ.."
"ഞാനില്ലേ.. ഞാനുറങ്ങാൻ പോന്നു..നിങ്ങളായി നിങ്ങടെ മോളായി.."
"ഈശ്വരാ.. ഉറക്കോം വരുന്നല്ലോ.. അമ്മൂട്ടി, ഒരിടത്തൊരിടത്ത്..."
"--------"
"അമ്മൂട്ടി.. അമ്മൂട്ടി.. ങ്ഹെ, അവളുറങ്ങിയോ..!!"


ചതിക്കാത്ത ചന്തു 
-----------------------------------
"അല്ല, അച്ഛനും മോനും കൂടി എങ്ങടാ?"
"ദാ അങ്ങാടി വരെ. ഇബന്റെ മുടിയൊന്നു വെട്ടിക്കണം.."
"എന്താ നെന്റെ പേര്?"
"നിരഞ്ജൻ പ്രദീപ്‌ കുമാർ .."
"കടുപ്പമാണല്ലോ പേര്, വീട്ടിലെന്താ വിളിക്കാറ്?"
"ചന്തു.."
"ചന്തു , നല്ല പേര്. നീ ചതിക്കുമോ?"
"ഇല്ല, ചതിക്കാത്ത ചന്തുവാ.."
"നിനക്കെത്ര വയസ്സായി?"
"അഞ്ച് ..."
"നീയാ മൂത്തത്?"
"അല്ല മണ്ടാ, ന്റെ അച്ഛനാ മൂത്തത്..!!"

ചതിച്ചല്ലോ ഈശ്വരാ ..


Wednesday 23 October 2013

ശേഷം ചിന്ത്യം..







രാമൻകുട്ടി നായർക്ക് പ്രായം അറുപത്തി രണ്ട്.
അത് രാമൻകുട്ടി നായർ തന്നെ പറയുന്നതാണ്.
അല്ലാതെ നമുക്ക് താവഴി തിരക്കിപ്പോയി കണ്ടു പിടിക്കാൻ കഴിയില്ലല്ലോ.

എന്നാൽ രസകരമായ ഒരു വസ്തുതയെന്തെന്നാൽ കഴിഞ്ഞ അഞ്ചു വർഷങ്ങളായി രാമൻകുട്ടി നായരുടെ വയസ്സ് അറുപത്തി രണ്ടു തന്നെയാണെന്നുള്ളതാണ്. അതും രാമൻകുട്ടി  നായർ  തന്നെ പറയുന്നതാണ്.
കാലബോധമില്ലാത്ത ഒരു കോമാളിയെപ്പോലെ രാമൻകുട്ടി  നായർ അറുപത്തിരണ്ടു വയസ്സിൽ  തറഞ്ഞു നില്ക്കുന്നു.
വെളിപാട് തറയിലെ നിലപാട് പോലെ..

അപ്പോൾ കഥയിങ്ങനെ....

രാമൻകുട്ടി  നായരുടെ അമ്മ മരിക്കുമ്പോൾ അയാൾക്ക്‌ പ്രായം നാല്പത്തി അഞ്ച്. ലക്ഷ്മിക്കുട്ടിയമ്മയെ തട്ടിക്കൊണ്ടു വന്നത് മൂലം വീട്ടുകാര്യം നോക്കാനുള്ള ചുമതല ശിക്ഷയായി കിട്ടിയതാണ്.അച്ഛൻ നേരത്തെ പോയി.

മരണക്കിടക്കയിൽ കിടന്ന് അമ്മ മകന് ഒരു താളിയോല നൽകി.
"രാമാ, ഇത് നെന്റെ ജാതകാ.. കൃഷ്ണക്കുറുപ്പ് എഴുതീതാ..അച്ചട്ടാണ്. ന്റെ കാര്യത്തിലും നെന്റെ അച്ഛന്റെ കാര്യത്തിലും എല്ലാം ശര്യാര്ന്നു.."

അത്രയും പറഞ്ഞ് ജാതകം അനുസരിച്ചു തന്നെ അമ്മ യാത്രയായി.

ചടങ്ങുകൾ എല്ലാം കഴിഞ്ഞു ഒരുദിവസം രാത്രി നിലവിളക്കിനു മുമ്പിലിരുന്നു രാമൻകുട്ടി നായർ  തന്റെ ജാതകം വായിക്കാൻ തുടങ്ങി.
അത്ഭുതമെന്നെ  പറയേണ്ടൂ, ഇത് വരെയുള്ള എല്ലാ കാര്യങ്ങളും അതേപടി നടന്നിരിക്കുന്നു.
അയാളുടെ ഭൂതകാലം മുഴുവൻ ഒരു ഡയറിക്കുറിപ്പ്‌ പോലെ ഓലയിലെ നാരായരേഖകളിൽ തെളിഞ്ഞു കിടക്കുന്നു.

ഭൂതകാലം കടന്നു വർത്തമാന കാലത്തിലൂടെ ജാതകം ഭാവിയിലേക്ക് കടന്നു. ഐശ്വര്യപൂർണമായ ഭാവി.
"ന്റെ ഐശ്വര്യമാ ..!!"
ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ ഉറക്കെ ചിരിച്ചു കൊണ്ട് ഐശ്വര്യത്തിന്റെ പങ്കു പറ്റാൻ ശ്രമിച്ചു.

ജാതകത്തിന്റെ അവസാന ഓലയിലെ അവസാനത്തെ വാചകങ്ങളും അയാൾ  ഉറക്കെ വായിച്ചു.
"അറുപത്തിരണ്ടു വയസ്സ് വരെ ഐശ്വര്യപൂർണം.
ശേഷം ചിന്ത്യം.
ശുഭം."




ജാതകം മരണത്തെപ്പറ്റി ഒന്നും ഉരിയാടാറില്ല. ശേഷം ചിന്ത്യം, അത്രമാത്രം.

"അപ്പോൾ ആയുസ്സ് അറുപത്തിരണ്ടു വരെ. ല്ലേ? "
ഐശ്വര്യത്തിന് പങ്കു പറഞ്ഞ ലക്ഷിമിക്കുട്ടിയമ്മ പക്ഷെ അതു സമ്മതിച്ചില്ല. വെറുതെ വേണ്ടാത്തതൊക്കെ പറയുകയും ചിന്തിക്കുകയും ചെയ്യുന്നതിന് അയാളെ ശകാരിച്ചു.

പക്ഷെ അന്നുമുതൽ രാമൻകുട്ടി നായർ സ്വയം തയ്യാറെടുക്കുകയായിരുന്നു. അറുപത്തിരണ്ടിലേക്കുള്ള നാഴികകളും വിനാഴികകളും അയാൾ തൊട്ടറിഞ്ഞു. ഒടുവിൽ അറുപത്തി ഒന്ന് വയസ്സായതോടെ അയാൾ തന്നിലേക്ക് തന്നെ ഒതുങ്ങുവാനും തുടങ്ങി.

"ന്റെ കാലം കഴിഞ്ഞു. കൂടി വന്നാല് ഇനിയൊരു കൊല്ലം കൂടി.."
അയാൾ  മക്കളോടും കൊച്ചുമക്കളോടും തമാശരൂപത്തിൽ പറയാൻ തുടങ്ങി.

"ഇങ്ങേര്ക്ക് നട്ടപ്പിരാന്താ.."
ലക്ഷ്മിക്കുട്ടിയമ്മ മക്കളോടും കൊച്ചുമക്കളോടും പറയും.

രാമൻകുട്ടി നായർ  ഒരു വിൽപത്രമൊക്കെ ഉണ്ടാക്കി വച്ചു. മരണത്തിനു മുൻപ് ചെയ്യേണ്ട കടമകളും കർത്തവ്യങ്ങളും എല്ലാം തീർത്തുവച്ചു.
"അങ്ങ് ചെല്ലുമ്പോൾ ഉടെതമ്പുരാൻ വഴക്ക് പറയല്ലല്ലോ..!"

മരിച്ചു കഴിഞ്ഞാൽ ദഹിപ്പിക്കേണ്ട സ്ഥലവും വെട്ടേണ്ട മാവും വരെ മൂത്തമകന് പറഞ്ഞു കൊടുത്തു.അവൻ മുഖം  തിരിച്ചു നടന്നു പറഞ്ഞു,
"ഈയച്ഛന് നട്ടപ്പിരാന്താ.."

അങ്ങനെ ദിവസങ്ങൾ  കടന്നു പൊയ്ക്കൊണ്ടിരുന്നു.

ഒടുവിൽ രാമൻകുട്ടി നായർ അറുപത്തിരണ്ട് സംവത്സരങ്ങളും താണ്ടി ജാതകത്തിന്റെ അതിർത്തിയും കടന്ന് പുറത്തേക്ക്  ചാടി.

തന്നെ ദഹിപ്പിക്കാൻ പറഞ്ഞു വച്ച മാവിൻ  ചുവട്ടിൽ ചാരുകസേരയിൽ നെഞ്ചും തടവി വൈകുന്നേരം അങ്ങനെ കിടക്കുമ്പോൾ ലക്ഷിമിക്കുട്ടിയമ്മ ചോദിക്കും,
"അറുപത്തിരണ്ടു കഴിഞ്ഞില്ലേ, ങ്ങക്ക് പോകേണ്ടേ..?"
രണ്ടു പേരും തമ്മിൽ ഇപ്പോഴും പെരുത്തു പ്രേമമാണ്.

കൊച്ചുമക്കൾ ഇടക്കിടെ വന്നു ചോദിക്കും,
"അപ്പൂപ്പേ, അപ്പൂപ്പയ്ക്ക് എത്ര വയസ്സായി? "

രാമൻകുട്ടി നായർ  നെഞ്ചും തടവി ആകാശനീലിമയിൽ കണ്ണും നട്ട് പറയും,
"ജാതകവശാൽ പ്രായം അറുപത്തി രണ്ട്. നിക്കിനി അങ്ങോട്ട്‌ പ്രായമില്ല. എന്നും അറുപത്തി രണ്ടു തന്നെ."

ലക്ഷ്മിക്കുട്ടിയമ്മ ഉറക്കെ ചിരിക്കും.
"ശേഷം ചിന്ത്യം...!!"

Friday 11 October 2013

കഞ്ഞി പുരാണം



അതെ, കഞ്ഞി എനിക്കിഷ്ടമല്ല...!!
കഞ്ഞിപ്രിയയായ ഭാര്യയോടു അതിനു കലഹിക്കും.
കഴിയുമെങ്കിൽ വെള്ളം ഊറ്റിക്കളഞ്ഞ് ചോറാക്കി ഞാൻ കഴിക്കും.
.
.
തൊണ്ണൂറുകളുടെ തുടക്കത്തിൽ ആദ്യമായി ഒരു ജോലി കിട്ടിയാണ് തിര്വോന്തപുരത്ത് എത്തുന്നത്.സെക്രെട്ടറിയെറ്റിന്റെ പരിസരത്ത് ഒരു ലോഡ്ജിൽ കുടികയറി. കൂട്ടത്തിൽ സഹമുറിയന്മാരായി നിലമേൽകാരനായ ഒരു നസീമുദ്ദീനും ഞങ്ങൾക്ക് മുൻപേ തന്നെ വന്ന കുറെ മൂട്ടകളും.

ഗാന്ധാരിയമ്മൻ കോവിലിനു സമീപം ഒരു ഗുരുവായൂരപ്പൻ ഹോട്ടൽ ഉണ്ട്.അവിടെ രാത്രിയിൽ നല്ല ഒന്നാന്തരം കഞ്ഞി കിട്ടും.പയർ, പപ്പടം, തൊടുകറി, അച്ചാറ്...
ഗുരുവായൂരപ്പൻ ഹോട്ടലിലെ ഈ കഞ്ഞിഭോജനം പണ്ട് മുതൽക്കേ പ്രശസ്തമാണ്. എ പി ജെ അബ്ദുൾ കലാം പണ്ട് തിരുവനന്തപുരത്ത് താമസമായിരുന കാലത്ത് എന്നും രാത്രി കഞ്ഞി കുടിക്കാൻ ഗുരുവായൂരപ്പൻ ഹോട്ടലിൽ എത്താറുണ്ടായിരുന്നു.

എന്നും രാത്രിയാകുമ്പോൾ നസിമുമൊത്ത് കഞ്ഞി കുടിക്കാൻ ഗുരുവായൂരപ്പൻ ഹോട്ടലിൽ എത്തും. വലിയതിരക്കാണ്. കാത്തു നില്ക്കണം.
എന്നാലും സാരമില്ല. എ പീ ജെ യുടെ കഞ്ഞിക്കടയല്ലേ..കാത്തു നിന്ന് കഞ്ഞി കുടിക്കും.

കഞ്ഞി തന്നെ രണ്ടു തരമുണ്ട്. സാദാ കഞ്ഞിയും സ്പെഷ്യൽ കഞ്ഞിയും.
സ്പെഷ്യൽ കഞ്ഞിയിൽ തൊടുകറി വകഭേദം കൂടും. കഞ്ഞിപ്രിയനായ നസിം എന്നും സ്പെഷ്യൽ കഞ്ഞിയെ കുടിക്കൂ..
വിളമ്പുന്ന പയ്യൻ പാത്രത്തിൽ കഞ്ഞി തീരുന്ന മുറക്ക് വീണ്ടും വീണ്ടും കഞ്ഞി പകർന്നു കൊണ്ടേയിരിക്കും. മതി എന്ന് പറയും വരെ.

കഞ്ഞിയും കുടിച്ചു വയറും തടവി ഒരു ഏമ്പക്കവും വിട്ട് പുറത്തേക്ക് വരുമ്പോൾ ക്യാഷ്കൌണ്ടറിൽ ഇരിക്കുന്ന മുതലാളി ചിരിച്ചു കൊണ്ട് സുഖാന്വേഷണം നടത്തും. വിളമ്പു പയ്യൻ ബിൽ തുക വിളിച്ചു പറയും.

അങ്ങനെയിരിക്കുന്ന കാലത്താണ് ആ ഭയങ്കര സംഭവം ഉണ്ടാകുന്നത്.

പതിവുപോലെ കഞ്ഞി കുടിച്ചു നിർവ്രുതിയോടെ പുറത്തേക്ക് ഇറങ്ങി വരികയാണ്.
നസ്സിമാണ് ക്യാഷ് കൌണ്ടറിന് മുൻപിൽ ആദ്യമെത്തിയത്‌. മുതലാളി പതിവ് പോലെ കുശലാന്വേഷണം നടത്തി.

അപ്പോൾ അകത്തു നിന്നും വിളമ്പു പയ്യന്റെ അശരീരി മുഴങ്ങി.
"മുൻപേ വരുന്ന സാർ സ്പെഷ്യൽ കഞ്ഞി..!!

ഈയുള്ളവൻ നസ്സിമിന്റെ പുറകിൽ  നിന്ന് ഗുരുവയ്യൂരപ്പൻ ഹോട്ടലിന്റെ മേല്ക്കൂര ഇളകുമാറ്‌ ഉറക്കെച്ചിരിച്ചു..

തൊട്ടുപുറകെ വന്നു, അടുത്ത അശരീരി..
"പുറകെ വരുന്ന സാർ വെറും കഞ്ഞി..!! "
.
.
അതെ, കഞ്ഞി എനിക്കിഷ്ടമല്ല...!!
കഞ്ഞിപ്രിയയായ ഭാര്യയോടു അതിനു കലഹിക്കും.
കഴിയുമെങ്കിൽ വെള്ളം ഊറ്റിക്കളഞ്ഞ് ചോറാക്കി ഞാൻ കഴിക്കും.
എ പീ ജെ യോടുള്ള ദേഷ്യം ഈയിടെയാണ് തീർന്നത്.

Friday 23 August 2013

ഇകോണമി

ന്റെ വള്ളിക്ക്,

നേർത്തെ പറഞ്ഞ പോലെ തന്നെ ഞാൻ ഓണത്തിനു വരും.
പന്ത്രണ്ടാം തീയതി യാന്ബുവിൽ നീന്നും വിമാനം കേറി അടുത്തൂസം തിര്വോന്തരത്തെത്തും.

നീ പറഞ്ഞ ഫ്ലാറ്റ് ടീവീടെ കാര്യം സ്വാഹ.
അതും കൊണ്ട് അങ്ങോട്ട്‌ വന്നാൽ മുപ്പതെ കുത്ത് ആറ്‌ ശതമാനം റ്റാക്സ് അടിക്കുമത്രെ..!!

ഇന്നലെ ഇക്കാര്യം പറയാൻ മോഹനേട്ടനെ വിളിച്ചിരുന്നു.
ഒരു രക്ഷേമില്ല. അവിടെ രൂപ ഇടിഞ്ഞു വീണോണ്ടിരിക്കുവാ..
അതിനിടെ ടീവീം കൊണ്ട് വന്നാ ഇകോണമി പൊട്ടിപ്പോകും ത്രെ..!
കല്ക്കരി ബിസിനസ്സിനെപ്പറ്റി ചോദിച്ചു തുടങ്ങിയപ്പോൾ തന്നെ പുള്ളി ഫോണ്‍ കട്ട് ചെയ്തു കളഞ്ഞു. പത്താം നമ്പറിലെ ആയമ്മ വന്നു കാണും.
ഇത്രേം പറയാൻ തന്നെ പുള്ളിക്കാരൻ പതിനഞ്ചു മിനിട്ടെടുത്തു.
ന്റെ ഫോണിലെ തീര്ന്ന കാശുണ്ടാര്ന്നെ ആ ടീവീടെ റ്റാക്സ് കൊടുക്കാര്ന്നു..!!

പുള്ളിക്കാരൻ പറഞ്ഞതും ശരിയാ. നമ്മളീ ഫോറിൻ സാധനങ്ങളൊക്കെ വാങ്ങുന്നത് നിര്ത്തണം..നാടൻ വാങ്ങി അടിച്ചു നാട് നന്നാക്കണം.
അതുപോലെ ആ ഒബാമ വിമാനത്താവളത്തിന് ഇങ്ങു വരട്ടെ. തിര്വോന്തരത്തുകാര് കാണിച്ചു കൊടുക്കാം..

അപ്പ്രത്തെ ശാന്തെന്റെ കെട്ടിയോൻ രമേശൻ ഇന്നലെന്നെ ദുബായീന്ന് വിളിച്ചിരുന്നു. അവനു കൊടുക്കാനുള്ള സ്ത്രീധനം ഇപ്പോൾ ഉടനെ അവടെ അച്ഛൻ കൊടുക്കണ്ടാത്രേ. പിന്നെ വാങ്ങിക്കോളാന്നു.
രൂപേടെ വില ഇടിഞ്ഞിരിക്കുമ്പോ സ്ത്രീധനം കിട്ടീട്ടെന്താ ചേട്ടാ കാര്യം ന്നാ ചോദ്യം. അവൻ ബുദ്ധിമാനാ ..പ്രേമവിവാഹാര്ന്നു. പറഞ്ഞിട്ടെന്താ കാര്യം? പ്രണയലേഖനം എങ്ങിനെ എഴുതണം എന്ന് അന്തിച്ചു നിന്ന പെണ്ണിനെ പിഴപ്പിച്ചു നാടുവിട്ട ദുഷ്യന്തന്റെ ചേട്ടനല്ലേ അവൻ.!!?

അല്ലേൽ ബുദ്ദൂസേ നിന്നോടു ഇതെല്ലാം പറഞ്ഞിട്ടെന്താ കാര്യം.!!

മോൻ കമ്പ്യൂട്ടറിൽ കളിക്കുന്നത് നീ കാര്യാക്കണ്ടാ. കുറച്ചു കളിക്കുന്നേൽ കൊഴപ്പില്ലാന്നെ..
പക്ഷെ അനൂപ്‌ മേനോന്റെ സിനിമാ കാണാതെ നോക്കണം.
അതുപോലെ വയ്കിട്ടത്തെ ടി വീ ന്യൂസും.
എപ്പോളാ അടുത്ത തെറ്റയിൽ കേറി വരുന്നെന്ന് ആര്ക്കറിയാം..!!

ബാക്കി അടുത്ത കത്തിൽ.

പി .എസ്
ചോദിക്കുമ്പോ പിന്നേം നീ ചൂടാവര്ത്..
മറന്നു പൊയീട്ടാടാ ..

ഈ ചമ്മന്തി അരക്കുമ്പൊ മഞ്ഞൾ ചേര്ക്കണോ വേണ്ടയോ?

നിറപറെടെ ഒണക്കപ്പൊടി പത്തു റിയാല് കൊടുത്തു വാങ്ങുന്നതിലും നല്ലതല്ലേ ഈ മഞ്ഞൾ പ്രശ്നം.
പത്തു റിയാൽ കൊടുത്താൽ എന്തോരം രൂപയാ ഇപ്പൊ കിട്ടൂന്നതെന്ന് നീ ആലോചിക്ക്.
പ്ലീസ് ..

Saturday 20 July 2013

സ്പർശം



ഇടവപ്പാതിമഴ  തകർത്ത് പെയ്യുന്ന ഒരു വെളുപ്പാങ്കാലത്താണ് അയാളെ തേടി ആ ഫോണ്‍വിളി എത്തിയത്.

അതിനും മുൻപേ അയാൾ ഉണർന്നിരുന്നു. ജനാലയ്ക്കാപ്പുറം മഴത്തുള്ളികൾ ചരൽ വാരിയെറിഞ്ഞതുപോലെ പെയ്യുന്ന സംഗീതം അയാൾ ആസ്വദിച്ചു കിടക്കുകയായിരുന്നു. അരിച്ചു കയറുന്ന തണുപ്പിനെ തടയാൻ പുതപ്പിനകത്തേക്ക് ചുരുണ്ടു കയറുമ്പോൾ ഒരു രോമാഞ്ചത്തിന്റെ അകമ്പടിയോടെ ദേഹം വിറയ്ക്കും..അതൊരു സുഖമാണ്..
അയാൾ ഭാര്യയെ മുറുകെ പ്പുണർന്നു കിടക്കുകയായിരുന്നു. അവൾ മഴയറിയാതെ ഗാഢനിദ്രയിലും.

എന്തിനാണ് ഉണർന്നത്എന്നയാൾക്ക് ഓർമയുണ്ടായിരുന്നില്ല. അലോസരപ്പെടുത്തുന്നതെന്തോ അയാളെ നിദ്രയിൽ നിന്ന് മഴത്തുള്ളിയുടെ കിലുക്കത്തിലേക്ക് എടുത്തെറിയുകയായിരുന്നു. ഉണർന്നപ്പോൾ അറിയാത്ത ഒരു വിഷാദം അയാളുടെ മനസ്സിനെ മൂടിക്കിടന്നിരുന്നു. ഭാര്യയുടെ സാമീപ്യത്തിൽ, മഴതുള്ളികളുടെ ആരവത്തിൽ ക്രമേണ അത് അലിഞ്ഞില്ലാതായി.

ഫോണിന്റെ സംഗീതം അയാളെ ചെറുതായി ഒന്ന് ഞെട്ടിച്ചു. ഈ കൊച്ചു വെളുപ്പാങ്കാലത്തു ആരാ ഫോണ്‍ വിളിക്കാൻ?
ഭാര്യ ഉണരുന്നതിനു മുൻപ്  അയാൾ മൊബൈൽ ഫോണ്‍ കൈയ്യെത്തി എടുത്തു.

മഴയുടെ ആരവത്തിൽ ഒരു ഗുഹയിലെന്നപോലെ അയാളെത്തേടി ആ സ്വരം ഒഴുകിയെത്തി.
"സുധീ, നീ ഉണർന്നോടാ..."
മൂവാറ്റുപുഴയിൽ നിന്നും രമചേച്ചിയാണ്. അമ്മാവന്റെ മകൾ.
പകുതി ഈർഷ്യയിൽ അയാൾ പറഞ്ഞു.
"ഇല്ല..ഇപ്പോഴും ഉറക്കത്തിലാണ്. ഉണരുമ്പോൾ വിളിച്ചാൽ മതി"
സാധാരണയുണ്ടാകാറുള്ള ഉരുളക്കുപ്പേരി ഉണ്ടായില്ല.
" എടാ, സുധീ . എനിക്ക് നിന്നെക്കൊണ്ട് ഒരാവശ്യമുണ്ട്..എന്റെ കൂടെ സ്കൂളിൽ പഠിപ്പിക്കുന്ന ഒരു ടീച്ചർ ഉണ്ട്. ചിത്രടീച്ചർ..അവരുടെ കുട്ടിക്ക് സുഖമില്ല..."

രമച്ചേച്ചിയുടെ ശബ്ദം ഒരുനിമിഷം നിലച്ചു.
മഴയുടെ ഇരമ്പൽ ശബ്ദം മാത്രം.
പിന്നെയും രമച്ചേച്ചിയുടെ ശബ്ദം ഓടിയെത്തി..
"ആ കുട്ടിക്ക് ബ്ലഡ്ക്യാൻസറാണ്..ഇന്നലെയാണറിഞ്ഞത്..ടീച്ചറും ഭർത്താവും അതിനേം കൊണ്ട് ആർ സീ സിയിലേക്ക് വരുന്നുണ്ട്..അവർക്ക് ആരെയും പരിചയമില്ല. നീ മാലുവിനോടു പറഞ്ഞ് വേണ്ട സഹായം ചെയ്തു കൊടുക്കണം..എന്റെ അടുത്ത കൂട്ടുകാരിയാ.."

അയാൾ ചരിഞ്ഞു കിടന്നുറങ്ങുന്ന ഭാര്യയെ പാളിനോക്കി. അവൾ മെഡിക്കൽ കോളേജിലെ ഡോക്ടർ ആണെന്നറിയാവുന്ന ബന്ധുക്കൾ ഇത്തരം ആവശ്യങ്ങളുമായി എത്താറുണ്ട്..സ്വന്തം ജോലിക്കിടയിൽ അതിനുവേണ്ടി ഓടേണ്ടിവരുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റി അവൾ പരിഭവം പറയാറുമുണ്ട്.നമ്മുടെ അടുത്ത ബന്ധുക്കൾക്ക് വേണ്ടി ഓടി നടക്കാം. പക്ഷെ അകന്ന ബന്ധുക്കൾക്കും അവരുടെ കൂട്ടുകാർക്കും വേണ്ടി അങ്ങനെ നടക്കാൻ പ്രയാസമാണേട്ടാ.എനിക്ക് എന്റേതായ ജോലിയില്ലേ? ചെയ്തുകൊടുത്തില്ലെങ്കിലോ ആജന്മ ശത്രുക്കളുമാകും..

രമേച്ചിയുടെ ഇടറിയ ശബ്ദം വീണ്ടും.
"..നിക്ക് സഹിക്കണില്ല സുധീ..ഏഴു വയസ്സുള്ള പെങ്കുട്ടി..ന്റെ മോളേപ്പോലാ അവളെനിക്ക്..."
എന്ത് പറയണമെന്നറിയാതെ അയാൾ കുഴങ്ങി.
"നോക്കാം രമേച്ചി..ഇവിടെ നല്ല ഡോക്ടറന്മാർ ഇല്ലേ?"
"അവർ രാത്രി തന്നെ പുറപ്പെട്ടിട്ടുണ്ട്..ഒന്പതുമണി കഴീമ്പം ആർ സീ സിയിലെത്തുമായിരിക്കും..മാളു ഒന്ന് സഹായിക്കാൻ പറയൂ..ഒരു കൊച്ചുകുട്ടീടെ ജീവനല്ലേ..മാളുവിന്റെ നമ്പർ ഞാൻ കൊടുത്തിട്ടുണ്ട്.."

രാവിലെ മാലതി ഹോസ്പിറ്റലിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ അയാൾ മടിച്ചുമടിച്ച് വിഷയമവതരിപ്പിച്ചു.
"എന്താ സുധിയെട്ടായിത്..എനിക്കിന്ന് നൂറുകൂട്ടം പണിയുള്ളതാ..എപ്പോ ഞാൻ ആർ സീ സിയിൽ പോകാനാ..രമച്ചേച്ചിക്കിത് പറഞ്ഞിട്ടവിടെ ഇര്ന്നാൽ മതി..."
അയാൾ ഒന്നും മിണ്ടാതെ നില്ക്കുന്നത് കണ്ടപ്പോൾ അവൾ തണുത്തു..
"ഞാൻ നോക്കട്ടെ..അവർ വന്നാൽ വിളിക്കുമല്ലോ..അപ്പൊ നോക്കാം.."

ഓഫീസിലെത്തുമ്പോൾ പതിവുപോലെ വൈകിയിരുന്നു. വൈകിട്ടത്തെ സംഘടനായോഗത്തെപ്പറ്റി സംസാരിക്കാൻ ഭാരവാഹികളുമെത്തി. ശമ്പളപരിഷ്കരണമാണ് സജീവ ചർച്ചാവിഷയം. ഒരു നട കൊണ്ടൊന്നും കാര്യം തീരുന്ന ലക്ഷണമില്ല.ഒരു പണിമുടക്ക് തന്നെയാണ് സംഘടന മുൻപിൽ കാണുന്നത്.
"വൈകിട്ട് പാർടി ഓഫീസ്ൽ എത്തണം.കണാരേട്ടൻ ഉണ്ടാവും. ഇതൊരു പ്രക്ഷോഭണസമരത്തിൽ എത്തിക്കണമെന്നാണ് പാർടി തീരുമാനം."
സെക്രട്ടറി അജയന്റെ വിശദീകരണം.
അത്യാവശ്യഫയലുകൾ നോക്കിത്തീർന്നപ്പോൾ തന്നെ മണി അഞ്ചായി. ഒരു ദിവസം തീർക്കാവുന്ന പരിദേവനങ്ങൾക്കും ഒരു കണക്കു വേണ്ടേ..മാന്യമായ ശമ്പളവുമില്ല.

ഓഫീസിൽ നിന്നിറങ്ങി പാർടിഓഫീസിലേക്ക് അജയനുമൊത്ത് നടക്കുമ്പോൾ രമേച്ചിയുടെ ഫോണെത്തി..
"സുധീ, ചിത്രടീച്ചറിനെ കണ്ടിരുന്നോ നീ..?"
ഒരു നിമിഷം അയാൾ പകച്ചുനിന്നു..ഏതു ചിത്രടീച്ചർ?
"ആർ സീ സിയിലെ ഡോക്ടറന്മാർ എന്ത് പറഞ്ഞു? മാളു എന്തെങ്കിലും പറഞ്ഞോ? വിളിച്ചിട്ട് ആരെയും കിട്ടണുമില്ല, എനിക്കാണെ ഇരിക്കപ്പൊറുതീമില്ല.."
രാവിലത്തെ ഫോണ്‍ കാൾ അയാളിലേക്ക് ഓടിവന്നു. പെട്ടെന്നൊരു ദേഷ്യവും. എനിക്കിതു മാത്രമാ പണി..?
ആകാശം നിറയുന്ന കാർമേഘങ്ങൾ നോക്കി അയാൾ പറഞ്ഞു.
'ഇല്ല രമച്ചേയീ, ഞാൻ ഓഫീസിലെ തിരക്കിൽ അതുവിട്ടു പോയി. മാളുവിനെ വിളിച്ചിട്ട് ഞാൻ രമച്ചേയിയെ വിളിക്കാം.ഇപ്പൊ ഞാനൊരു മീറ്റിങ്ങിലാണ്.."
ഒട്ടൊരു കുറ്റബോധത്തോടെ അയാൾ ഫോണ്‍ കട്ടുചെയ്തു.
രമേച്ചി അത്രയും സീരിയസ്സായി പറഞ്ഞ കാര്യം മറന്നല്ലോ..!!

പാർടി ഓഫീസിൽ എത്തുമ്പോൾ കണാരേട്ടൻ കാത്തിരിക്കുന്നുണ്ടായിരുന്നു. പിന്നെ കമ്മറ്റി കൂടി മാരത്തോണ്‍ ചർച്ചതുടങ്ങി. വരാൻ പോകുന്ന പ്രക്ഷോഭസമരങ്ങളിൽ പാർട്ടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ കണാരേട്ടൻ വിശദീകരിച്ചു. പിന്നെ അതിന്മേൽ വാദപ്രതിവാദങ്ങൾ..

വീട്ടിലെത്തുമ്പോൾ മണി പത്തര. മാളുവിന്റെ ദേഷ്യം മനസ്സിലോർത്തു. സംഘടനാപ്രവർത്തനം കഴിഞ്ഞ് താമസിച്ചെത്തുമ്പോൾ ചെറിയ ഒരു പിണക്കം ഉള്ളതാണ്.
പ്രതീക്ഷിച്ചതുപോലെ നിശ്ശബ്ദത കൊണ്ടു തന്നെയാണ് പ്രതിക്ഷേധം.
കുനിഞ്ഞിരുന്നു ചോറുണ്ണുമ്പോൾ ചാട്ടുളി പോലെ ചോദ്യം വന്നു.
"രമേച്ചിയെ വിളിച്ചിരുന്നോ?"
കഴിക്കാൻ എടുത്ത ഉരുള കയ്യിൽ വച്ച് അയാൾ ഒരുനിമിഷം ഇരുന്നു.
"ഇല്ലാന്നറിയാം..ഉത്തരവാദിത്വം എല്ലാം എന്റെ തലയിൽ വച്ചിട്ട് ഏട്ടൻ മുങ്ങി.."
"രമേച്ചി നിന്നെ വിളിച്ചിരുന്നോ? " അയാൾ മുഖമുയർത്തി.
"ങ്ഹും..വൈകിട്ട്. വിളിക്കാമെന്ന് പറഞ്ഞിട്ട് ഏട്ടൻ വിളിച്ചില്ലാത്രേ. "
അതിനു മറുപടി പറയാതെ അയാൾ ചോദിച്ചു.
"ആ കുട്ടിക്കെങ്ങനെയുണ്ട്..?"
ഒരു നിമിഷം ഒന്നും പറയാതെ ഇരുന്നിട്ട് അവൾ പറഞ്ഞു..
"പാവം..കൊച്ചുകുട്ടി.. ആറോ ഏഴോ വയസ്സുണ്ടാവും..അക്യൂട്ട് സ്റ്റെജാ..വല്യ രക്ഷയുണ്ടെന്ന്തോന്നണില്ലേട്ടാ.. ആ ടീച്ചറിന്റെ ഇരുപ്പു കണ്ടാൽ സഹിക്കൂല. രമേച്ചിയോടു ഞാൻ പറഞ്ഞില്ല.. നോക്കുന്നുണ്ട് എന്നുമാത്രം പറഞ്ഞു.. സുധേട്ടൻ നാളെ അവിടെവരെപ്പോയി ആ ടീച്ചറിനേയും ഭർത്താവിനെയും കാണണം..രമേച്ചി പറഞ്ഞതല്ലേ.."

ഉറങ്ങാൻ കിടക്കുമ്പോഴും എന്തോ ഒരു അസ്വസ്ഥത അയാളെ വിടാതെ പിടികൂടിയിരുന്നു.

അടുത്ത ദിവസവും പതിവുപോലെ കടന്നു പോയി.ഫയലുകൾ, മീറ്റിങ്ങുകൾ.. പൊതുവെ ഒരു ടെൻഷൻ ഓഫീസിൽ നിറഞ്ഞുനില്ക്കുകയാണ്.
സമരം. ഡയസ്നോണ്‍..
വൈകിട്ട് സംഘടനാ ഓഫിസിലേക്കു നടക്കുമ്പോൾ മാളുവിന്റെ ഫോണ്‍ വന്നു.
"സുധേട്ടാ, ആ കുട്ടിക്ക് അല്പം സീരിയസ് ആണ്. ഐ സി യുവിലാണ്.. സുധേട്ടൻ അവിടെ വരെ പോകണം. അവിടെ ആ കുട്ടിയുടെ അച്ഛനും അമ്മയും മാത്രമേയുള്ളൂ..അവരാകെ വെപ്രാളത്തിലാണ്..."
അയാൾ സമ്മതിച്ചു.
വേഗം സംഘടനാ ഓഫിസിലെത്തി കണാരേട്ടനോടു കാര്യം പറഞ്ഞു.
"സുധിയിപ്പോൾ പോയാലെങ്ങനെയാ. പ്രധാനപ്പെട്ട ചില കാര്യങ്ങൾ തീരുമാനിക്കാനുണ്ട്. ഒരു കാര്യം ചെയ്യൂ. അര മണിക്കൂർ കഴിഞ്ഞു പോകാം. "

അരമണിക്കൂർ നീണ്ട് ഒരുമണിക്കൂറായി.
ഏഴുമണിക്ക് രമേച്ചിയുടെ ഫോണെത്തി.
"സുധീ എന്തായെടാ.. ആ കുട്ടിക്ക് അസുഖം കൂടുതലാണെന്ന് മാളു പറഞ്ഞു..നീയവിടെപ്പോയോ?.."
ഒരു കുറ്റബോധം അയാളെ പിടികൂടി.
"ഞാനങ്ങോട്ടു പോകുവാ രമേച്ചി..ചെന്നാലുടനെ വിളിക്കാം.."

ഐസീയുവിന്റെ മുൻപിലെത്തുമ്പോൾ മാളു അവിടെയുണ്ടായിരുന്നു. ശാസനാ രൂപത്തിൽ അവൾ അയാളെ നോക്കി.
ഒട്ടൊരു കുറ്റബോധത്തിൽ അയാൾ അവൾക്കരികിലെത്തി.

"സുധേട്ടാ, ഇതാണ് ചിത്ര ടീച്ചർ..ഇത് ഭർത്താവ്.."
ചിത്ര ടീച്ചർ അയാളുടെ മുഖത്തേക്ക് നോക്കി. രക്തമയമില്ലാത്ത ആ മുഖത്തേക്ക് നോക്കി പുഞ്ചിരിക്കാൻ അയാൾ ശ്രമിച്ചു. അവരുടെ കണ്ണുകൾ ചുവന്നുവീർത്തിരിക്കുകയാണ്. പാറിപ്പറന്നു കിടക്കുന്ന മുടി.
ഭർത്താവ് അവരെ താങ്ങിപ്പിടിച്ചിട്ടുണ്ട്.

മാളു അയാളെ കണ്ണുകാണിച്ചു. ഐസീയുവിന്റെ അപ്പുറത്തെ ഇടനാഴിയിലേക്ക്‌ കൊണ്ടുപോയി.
"വളരെ സീരിയസ്സാ സുധേട്ടാ..ഉച്ചക്ക് ഞാൻ വരുമ്പോൾ ടീച്ചറുടെ തോളിൽ വാടിതളർന്നു കിടക്കുകയായിരുന്നു. പാവം കുട്ടി..ഉച്ച കഴിഞ്ഞ് ബോധമില്ലാതായി..അപ്പോൾ തന്നെ ഐസീയുവിലാക്കി..മാത്യു ഡോക്ടർ പറഞ്ഞത് വലിയ ഹോപ്പൊന്നും വേണ്ടാന്നാണ്..ഞാനെങ്ങനെ അവരോടു പറയും..?"
അവളുടെ കണ്ണുകൾ നനയുന്നത് നോക്കി എന്തുചെയ്യണമെന്നറിയാതെ അയാൾ നിന്നു.

ഐസീയുവിൽ കുറച്ചു സമയം കൂടി നിന്ന ശേഷം അയാൾ മാളുവിനെയും കൂട്ടി മടങ്ങി. രാവിലെ തന്നെ എത്താമെന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണമെന്നും ചിത്രടീച്ചറിന്റെ ഭർത്താവിനോട് അയാൾ പറഞ്ഞു.

വെളുപ്പാങ്കാലത്ത് മഴയുടെ ഇരമ്പലിനോടോപ്പം രമേച്ചിയുടെ ഫോണ്‍ അയാളെ തേടിയെത്തി.ആദ്യം കുറച്ചു നേരം അനക്കമൊന്നുമില്ലായിരുന്നു. പിന്നെ ചേച്ചിയുടെ ഇടറിയ സ്വരമെത്തി..
"സുധീ, ആ കുട്ടി പോയെടാ.."
ഫോണ്‍ കയ്യിൽ പിടിച്ചു ഒരു നിമിഷം അയാൾ സ്തംഭിച്ചിരുന്നു. ഫോണിലൂടെ കടന്നു വന്ന വിതുമ്പൽ ശ്രവിച്ചുകൊണ്ട്..
"നീ അവിടെ വരെ പോകണം..അവർക്ക് ആ കുട്ടിയെ നാട്ടിലെത്തിക്കണം.. ടീച്ചറിന്റെ ഭർത്താവിന് ഒന്നുമറിഞ്ഞു കൂടാ.. നീ പോയി ഒരു ആംബുലൻസ് എർപ്പാടാക്കണം.."
എല്ലാം ചെയ്യാമെന്ന് പറഞ്ഞ് രമേച്ചിയെ അയാൾ ആശ്വസിപ്പിച്ചു. ഫോണ്‍ വച്ചു.
മാളുവിനെ ഉണർത്തി കാര്യം പറഞ്ഞു.
പ്രതീക്ഷിച്ചിരുന്നതുകൊണ്ടാകാം അവൾ ഒന്നും മിണ്ടാതെ കിടക്കയിൽ അയാളോട് ചേർന്നിരുന്നു..

ഐസീയുവിന്റെ മുൻപിലെത്തുമ്പോൾ ചിത്രടീച്ചറിനെയും ഭർത്താവിനെയും അയാൾ കണ്ടു. കരഞ്ഞു തളർന്നു നിർവികാരയായി ഇരിക്കുന്ന ടീച്ചറിന്റെ മുൻപിൽ സ്ട്രെച്ചറിൽ വെളുത്ത തുണിയിൽ പൊതിഞ്ഞ ഒരു ചെറിയ രൂപം. അയാൾ അവർക്കരികിൽ എത്തിയപ്പോൾ ചിത്രടീച്ചറിന്റെ ഭർത്താവ്  അയാളുടെ കൈകളിൽ മുറുകെപ്പിടിച്ചു..

വെളുത്ത തുണിയിൽ പൊതിഞ്ഞ ആ രൂപം കണ്ട് അയാൾ ഒരു നിമിഷം തരിച്ചു നിന്നു.
മുഖം മുതൽ കാൽ വരെ പൊതിഞ്ഞ് ഒരു ചെറിയ രൂപം.
ഈ കുട്ടിയുടെ മുഖം ഞാൻ ഇതുവരെ കണ്ടില്ലല്ലോ..!
സങ്കൽപ്പങ്ങളിലൂടെ ഊറിവരുന്ന ഏതു മുഖമാണ് ഈ വെള്ള മൂടാപ്പിനുള്ളിൽ മറഞ്ഞുകിടക്കുന്ന ഈ രൂപത്തിൽ ഞാൻ ആലേഖനം ചെയ്യേണ്ടത്.. !!ഒരിക്കൽപോലും ഈ കുട്ടിയുടെ മുഖം എനിക്ക് കാണാൻ കഴിഞ്ഞില്ലല്ലോ..
വേദനയും പുഞ്ചിരിയും നിറഞ്ഞ ജീവനുള്ള ഒരു മുഖം..
ഇനി എൻറെ ഓർമകളുടെ കോണുകളിൽ ഏതു മുഖമുപയോഗിച്ച് ഞാനിവളെ കാണും?
ഒരു കുറ്റബോധത്തിന്റെ അലകൾ അയാളെ വന്നു മൂടാൻ തുടങ്ങി.
സ്ട്രെച്ചറിന്റെ തണുത്ത പിടിയിൽ കൈ അമർത്തി അയാൾ തളർന്നു നിന്നു.

ആംബുലൻസിലേക്ക് ആ വെളുത്ത തുണിക്കെട്ട് കയറ്റുമ്പോഴും അയാൾ ഒരു മരവിപ്പിലായിരുന്നു. ചിത്രടീച്ചറിനോടും ഭർത്താവിനോടും ഒന്നും പറയാനാവാതെ അയാൾ നിന്നു.
ആംബുലൻസിന്റെ പിന്നിലെ വാതിലുകൾ അടയുമ്പോൾ ചിത്രടീച്ചറിന്റെ ഭർത്താവ് അയാളെ നോക്കി പതിയെ തലയാട്ടി.
ആംബുലൻസ് കണ്ണിൽ നിന്നും മറയും വരെ അയാൾ അതേപോലെ അവിടെ നിന്നു.

വീട്ടിലെത്തുമ്പോൾ എട്ടരമണി.
സ്കൂളിൽ പോകാൻ യൂണിഫൊമിട്ട് പുറകിൽ ബാഗും തൂക്കി ഒന്നിടവിട്ട് പടികൾ ചാടിയിറങ്ങി അയാളുടെ എട്ടുവയസ്സുകാരൻ മകൻ സ്റ്റയെർകേസിറങ്ങി വന്നു.
താഴത്തെ പടിയിലെത്തി അവൻ അയാളോട് ചോദിച്ചു.
"അച്ഛനെവിടെപ്പോയിരുന്നൂ..? അക്കുട്ടിക്കെന്താ പറ്റീത്.?"

എന്തോ ഒരു ഭാരം അയാളെ ഒരു സ്തംഭനാവസ്ഥയിലെത്തിച്ചു.
അതിൽ നിന്നൂർന്നു മാറി അയാൾ അവനരികിലെത്തി, അവനെ തന്റെ ദേഹത്തേക്ക് അമർത്തിപ്പിടിച്ചു.
അവൻ അമ്പരന്നു ചോദിച്ചു.
"എന്താച്ച്ഛാ..!! "
തൊണ്ടക്കുഴിയിൽ നിന്നും കണ്‍കോണുകളിലേക്ക് ഒഴുകിയെത്തിയ ഭാരം മൂടിപ്പോതിയവെ മകന്റെ മൂർദ്ധാവിൽ ചുംബിച്ചുകൊണ്ട് അയാൾ പിറുപിറുത്തു..
"മോനറീല്ല..മോനറീല്ല..!"

---------------------------------------------------------------------------------------------------------
(ഒരു അനുഭവകഥ. ആവിഷ്കാരത്തിന്റെ സ്വാതന്ത്ര്യം മാത്രമെടുക്കുന്നു..)
---------------------------------------------------------------------------------------------------------

Wednesday 3 July 2013

ദൃഷ്ടി ദോഷം



വളരെനേരമായി തന്നെത്തന്നെ തുറിച്ചു നോക്കിക്കൊണ്ട് ആ ചെറുപ്പക്കാരൻ ഇരിക്കുന്നത് കണ്ടപ്പോൾ അവൾക്ക് കലശലായ ദേഷ്യം വന്നു.
വായിനോക്കിക്ക് വേറെ പണിയൊന്നുമില്ലെ? രാവിലെ ഇറങ്ങിക്കോളും..!!
വീണ്ടും അവൾ ദേഷ്യം അടക്കി അകലേയ്ക്ക് നോക്കിനിന്നു..ബസ്സും വരുന്നില്ലല്ലോ ഈശ്വരാ..!

വീണ്ടും ഒന്ന് പാളി നോക്കിയപ്പോൾ അയാൾ അതേയിരുപ്പാണ്. ഒരു ഭാവഭേദവുമില്ലാതെ, അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട്..
തിരതള്ളി വന്ന ദേഷ്യത്തിൽ അവൾ അയാളുടെ അടുക്കലേക്ക് നടന്നുചെന്ന് ഉറക്കെ ചോദിച്ചു.
" കുറെ നേരമായല്ലോ താനെന്നെ തുറിച്ചു നോക്കിയിരിക്കുന്നു !!. തനിക്ക് വേറെ പണിയൊന്നുമില്ലേ? അതോ താൻ പെമ്പിള്ളാരെ ഇതിനു മുന്പ് കണ്ടിട്ടേയില്ലേ? "

മറ്റുള്ളവർ അയാളെ കുറ്റപ്പെടുത്തും മട്ടിൽ തിരിഞ്ഞു നോക്കി.

പക്ഷെ ഒരു ഭാവഭേദവുമില്ലാതെ അയാൾ സൌമ്യമായി പറഞ്ഞു.
"ഞാൻ നിങ്ങളേത്തന്നെ നോക്കിയിരിക്കുകയാണെന്ന് എങ്ങനെ കണ്ടു? അപ്പോൾ നിങ്ങളും എന്നെ നോക്കിയിരിക്കുകയായിരുന്നോ? "

ഒരു നിമിഷം ദേഷ്യക്കനലുകളിൽ തണുത്ത വെള്ളം വീണതുപോലെ അവൾ തരിച്ചു നിന്നു. ശരിയല്ലേ അയാള് പറഞ്ഞത്..!!

തൊട്ടു പുറകെ അവളെ ഞെട്ടിച്ചുകൊണ്ട് അയാൾ പുഞ്ചിരി തൂകിപ്പറഞ്ഞു.
"നോക്കൂ, എനിക്ക് കാഴ്ചശക്തി ഇല്ല.."

Sunday 16 June 2013

രണ്ടാം വരവ്.


രണ്ടാം വരവ്



ഊർമിളെ, 
നിന്റെ  ദേവനിതാ മടങ്ങിയെത്തിയിരിക്കുന്നു... 
ഊർമിളെ, 
നിന്റെ  ദേവനിതാ മടങ്ങിയെത്തിയിരിക്കുന്നു... 

മായാമൃഗങ്ങൾ നിറഞ്ഞ കാനനഗർഭങ്ങളിൽ 
അസുരപുത്രിയുടെ കാമം നിറഞ്ഞ കണ്‍കളിൽ 
യുദ്ധക്കളത്തിലെ രക്തപ്പുഴകളിൽ 
മേഘനാദന്റെ ശരങ്ങളിൽ 
എവിടെയും എവിടെയും 
കളഞ്ഞിടാത്ത  മനവുമായ് 
സ്നേഹവുമായ് 
ഊർമിളെ, 
നിന്റെ  ദേവനിതാ മടങ്ങിയെത്തിയിരിക്കുന്നു... 
ഒരു രണ്ടാം വരവ്..

ഇനി,
ഇരുളടഞ്ഞ കിടക്കറയിലെ 
കണ്ണീരിലുറഞ്ഞ സ്വപ്നങ്ങളില്ല.
ചുവന്ന കണ്ണുകളാൽ ചുവന്ന കണ്ണുകളിൽ നോക്കി 
തത്തമ്മയോടടക്കം പറഞ്ഞു കരയേണ്ടതില്ല.
ജാലകപ്പാളികൾക്കിടയിലൂടെ നീളും 
മോഹങ്ങൾ  തൻ കുത്തൊഴുക്കില്ല.. .
ഇനി,
മോഹങ്ങളില്ല, മോഹഭംഗങ്ങളുമില്ല.
ഊർമിളെ, 
നിന്റെ  ദേവനിതാ മടങ്ങിയെത്തിയിരിക്കുന്നു... 
ഒരു രണ്ടാം വരവ്..

മൌനമുറയും നിൻ  ശയ്യാഗൃഹത്തിൻ 
വാതിൽപ്പാളികൾ മെല്ലെത്തുറന്ന് 
മന്ദമാരുതൻ തൻ കയ്യാൽ തുടിക്കും 
പട്ടുതിരശീലകൾ മാടിയൊതുക്കിയും 
നെഞ്ചിടിപ്പിൻ തീവ്രസംഗീതമിന്നൊരു 
വീർപ്പുമുട്ടലിൽ സ്വയം പിടിച്ചുലച്ചും  
നിന്റെ ദേവനിതാ നിന്നെത്തിരയുന്നു..
ഇതൊരു ലക്ഷ്മണകാണ്ഠം.

ഊർമിളെ, 
നിന്റെ  ദേവനിതാ മടങ്ങിയെത്തിയിരിക്കുന്നു... 
എന്തേ ഊർമിളെ, 
എന്തേ ഊർമിളെ  ഈ മൗനം?





Friday 7 June 2013

ഗരീന അഥവാ ഒരു കുസൃതിച്ചോദ്യം




അയാളുടെ കുട്ടിക്കാലത്ത് അച്ഛൻ അയാളോട് എപ്പോഴും  ആ കുസൃതിച്ചോദ്യം ചോദിക്കുമായിരുന്നു..
"നിനക്ക് ആരെയാണ് കൂടുതൽ  ഇഷ്ടം? അച്ഛനെയോ അതോ അമ്മയെയൊ? "

അച്ഛനോടും അമ്മയോടുമുള്ള സ്നേഹം പരസ്പരം ഏറ്റുമുട്ടുമ്പോൾ, ഒന്നും മിണ്ടാനാകാതെ കുഴഞ്ഞുനിൽക്കുമ്പോൾ, അമ്മ സഹായത്തിനെത്തും..
"നിങ്ങൾ കുഞ്ഞിനെ വെറുതെ കുഴപ്പിക്കാതെ.. അവന് രണ്ടുപേരെയും ഇഷ്ടമാ..ഒരുപോലെ ഇഷ്ടം.."
"എന്നാലും ആരെയാ കൂടുതൽ  ഇഷ്ടം?"
അച്ഛൻ വിടാതെ പുറകെ കൂടും.
"മോൻ പറയണ്ട മോനെ..നിന്റെ അച്ഛന് പിരാന്താ.." അമ്മ അച്ഛന്റെ അടുക്കൽ നിന്നും രക്ഷിക്കും..

അമ്മയ്ക്ക് അച്ഛൻ  എന്ന് പറഞ്ഞാൽ  ജീവനായിരുന്നു. അവർ തമ്മിൽ മുഷിഞ്ഞു സംസാരിക്കുന്നത് അയാൾ  കണ്ടിട്ടേ ഇല്ല. അമ്മയ്ക്ക് ഇഷ്ടപെടാത്തത് എന്തെങ്കിലും അച്ഛൻ പറയുകയോ ചെയ്യുകയോ ചെയ്‌താൽ അമ്മ മറിച്ചൊന്നും പറയുമായിരുന്നില്ല. എങ്കിലും അമ്മയുടെ ഭാവഭേദത്തിന്റെ സൂഷ്മാംശങ്ങൾ അപ്പപ്പോൾ തന്നെ മനസ്സിലാക്കിയിരുന്ന അച്ചൻ ഉടനെ അതിനു പരിഹാരവും ചെയ്തിരുന്നു..അമ്മ പറയാതെ തന്നെ.

അയാൾക്ക്‌ ഒരു കുട്ടിയുണ്ടായിക്കഴിഞ്ഞും ആ കുസൃതിചോദ്യം അയാളെ പിന്തുടർന്നു. അയാൾ മകനോട്  ചോദിക്കും. 
"കണ്ണാ, നിനക്ക് അഛനെയാണോ കൂടുതൽ ഇഷ്ടം, അമ്മയെയാണോ?"

അവൻ ആലോചനയിലേക്ക്  ഊഴ്ന്നിറങ്ങുമ്പോൾ  അയാളുടെ ഭാര്യ അവനെ പ്രോത്സാഹിപ്പിക്കും.
" കണ്ണാ, അമ്മയാ നിനക്ക് പാല് തരുന്നേ..നിനക്ക് ഇഷ്ടമുള്ള ചക്കരപായാസം ആരാ ഉണ്ടാക്കിത്തരുന്നേ..?"
അയാൾ  എരിവു കൂട്ടും.
"കണ്ണാ..അച്ഛനാണ് നിനക്ക് ഉടുപ്പ് മേടിച്ചു തന്നത്.."
കണ്ണൻ രണ്ടുപേരെയും മാറിമാറി നോക്കിപ്പറയും..
" എനിക്ക് രണ്ടുപേരെയും ഇഷ്ടമാ.."

എത്ര പ്രേരിപ്പിച്ചാലും അവൻ ആരുടെയും വശം  പിടിക്കാറില്ലായിരുന്നു..അന്നേ അവൻ പ്രായോഗിക ബുദ്ധിക്കാരനാണ് . ഇന്നും അതെ. ആരെയും വിഷമിപ്പിക്കാതെ സ്വന്തം കാര്യം നേടാൻ അവനെ കഴിഞ്ഞ്  ആരുമില്ല. 
ഭാര്യ അയാളോട് പറയും. "നിങ്ങളുടെ മോൻ തന്നെ.. നിങ്ങൾ ആരെയും വെറുപ്പിക്കില്ലല്ലൊ. കാര്യവും  കാണും.. ഞാൻ ഒരു മണ്ടി, ആവശ്യമില്ലാത്തിടത്തൊക്കെപോയി തലയിട്ടു പഴിയും കേൾക്കും.."

കണ്ണന് ഒരു മകൻ ഉണ്ടായി, അവൻ സംസാരിച്ചു തുടങ്ങിയപ്പോൾ ആ കുസൃതിചോദ്യം അയാളെ തേടി വീണ്ടും എത്തി..
വീഡിയോ  ഗയ്മിൽ ശ്രദ്ധിച്ചു കളിക്കുന്ന പേരക്കുട്ടിയോട്‌ അയാൾ  ചോദിച്ചു.
"അച്ചൂട്ടാ ..നിനക്ക്  ഡാഡിയെ ആണോ മമ്മിയെ ആണോ കൂടുതൽ ഇഷ്ടം?"

അയാളുടെ  ഭാര്യ അയാളെ നോക്കി പുഞ്ചിരിച്ചു. നിങ്ങൾക്ക്  വേറെ ഒരു പണിയുമില്ലേ എന്ന് അവളുടെ കണ്ണുകൾ  ചോദിച്ചു..

അച്ചൂട്ടൻ ഒന്നും മിണ്ടാതെ ഇരിക്കുകയാണ്.. അവന്റെ ശ്രദ്ധ മുഴുവൻ കമ്പ്യൂട്ടർ സ്ക്രീനിലാണ്.
അയാൾ വീണ്ടും ചോദിച്ചു .
'പറ കുട്ടാ..നിനക്കാരെയാണ് കൂടുതൽ ഇഷ്ടം..ഡാഡിയെയോ മമ്മിയെയോ?"

അവൻ തല പെട്ടെന്ന് വെട്ടിത്തിരിച്ചു മറുപടി പറഞ്ഞു..
"എനിക്ക് ഗരീനെയാണ് കൂടുതലിഷ്ടം."
അവന്റെ തല അതേപടി തിരിഞ്ഞു കമ്പ്യൂട്ടറിലെക്കായി.

ഗരീനയോ..അതാരാണീ  ഗരീന?
അയാള് ഭാര്യയെ  നോക്കി പുരികമുയർത്തി.
"ഗരീനെയോ..അതാരാ ഈ ഗരീന.. പുതിയ കഥാപാത്രം?"

അയാളുടെ ഭാര്യ പറഞ്ഞു..
"അത് അവന്റെ ക്ലാസ്സിലെ കുട്ടിയായിരിക്കും.."
അവൾ പേരക്കുട്ടിയുടെ ചുരുണ്ട തലമുടിയിൽ വിരലുകൾ ഓടിച്ച് അവനോടു ചോദിച്ചു..
"ഗരീനയാരാ.. നിന്റെ ഗേൾ ഫ്രെണ്ടാ..?"

അവൻ തല വെട്ടിച്ച്  അവളുടെ കൈകളിൽ  നിന്നും സ്വതന്ത്രനായി.. പിന്നെ ഉറക്കെച്ചിരിച്ചുകൊണ്ട് ഇങ്ങിനെ പറഞ്ഞു.
"ഈ അപ്പൂപ്പക്കും അമ്മൂമ്മക്കും ഒന്നും അറീല്ലാ.. ഗരീന എന്റെ വീഡിയോ ഗയിമാ..."






Friday 31 May 2013

കളിമണ്‍ പാത്രങ്ങൾ



പതിവ് പോലെ തന്നെ ഒരു തർക്കത്തിന്റെ അവസാനം ഹമീദ് മാഷ് കഥയിലേക്ക് കടന്നു. കേൾവിക്കാർ ഞങ്ങൾ നാലുപേരും, മാൻഷൻ ഹൗസിന്റെ ഒരു കുപ്പിയും.

രാമകൃഷ്ണൻ വലിയ ആദർശവാദിയാണ്. പുള്ളിക്കാരൻ ആദ്യത്തെ പെഗ്ഗിൽ തന്നെ സമൂഹത്തിൽ ഇന്ന് നടന്നുവരുന്ന ഏതെങ്കിലും ഒരു കറുത്ത പാട് ചൂണ്ടിക്കാട്ടി വിലപിക്കാൻ തുടങ്ങും. കുറച്ചു കഴിയുമ്പോൾ ബാങ്കെർ രാജഗോപാലിന് ദേഷ്യം വരും. അദ്ദേഹത്തിനെ സംബന്ധിച്ചിടത്തോളം ജീവിതം ഒന്നേയുള്ളൂ. ഇതൊക്കെ നോക്കാൻ ആർക്ക്  നേരം? ഞാനാകട്ടെ വെറുതെ ചിരിച്ചുകൊണ്ടിരിക്കും. ഒരു പെഗ് കഴിഞ്ഞാൽ എനിക്ക് ചിരിക്കണം. അങ്ങനെയല്ലേ എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ ആ ചിരി ഉപകരിക്കാറുണ്ട്. ഹമീദ് മാഷ് പറയും. നീ ചിരിക്കടാ. ചിരിച്ചോണ്ട് കഥ എഴുത്.

അന്നത്തെ ദിവസം രാമകൃഷ്ണന്റെ വിലാപം സമ്പത്തിന്റെ പുറകിലെ ധർമാധർമങ്ങളെക്കുറിച്ചായിരുന്നു. അധർമങ്ങളിലൂടെ  നേടുന്ന പണം ശാശ്വതമല്ല എന്നദ്ദേഹം ചില സംഭവകഥകളിലൂടെ ഉദാഹരിച്ചു. ബഹുഭൂരിപക്ഷവും അത്തരം പണത്തിന്റെ കാവൽക്കാരനായ രാജഗോപാലിന് കുറച്ചു കഴിഞ്ഞപ്പോൾ ചൊറിച്ചിൽ വന്നു. പിന്നെ അതൊരു തർക്കത്തിലെക്കുമാറാൻ അധിക സമയം എടുത്തില്ല.
അപ്പോൾ ഹമീദ് മാഷ്‌ പതിവ് പോലെ കഥ പറയാൻ തുടങ്ങി.
"മക്കളെ..ഇതൊരു ഉണ്ടാക്കി കഥയല്ല.. നടന്ന സംഭവം. മുഖ്യ കഥാപാത്രങ്ങൾ ഞാനും ഒരു ഹൂറിയും ."
ഹൂറി എന്ന് കേട്ടതോടെ രാജഗോപാൽ തർക്കം നിർത്തി  ഉഷാറായി.

"ഒരുപാട് കാലം മുൻപാണ്. ഞാൻ അങ്ങ് ഒരു വടക്കൻ ജില്ലയിലെ സ്കൂളിൽ മാഷായിരുന്ന കാലം. തെക്കുനിന്ന് വടക്കൊട്ടൊരു സ്ഥലം മാറ്റം.  ഹെഡ്മാഷ്  രാമൻകുട്ടിമാഷ്‌ ഒരു പാവത്താനാണ്. തിര്വോന്തരത്തുകാരൻ..നമ്മളങ്ങോട്ട്‌ ചെന്ന് തല്ലിയാൽ പുള്ളിക്കാരൻ സ്വാറി  പറയും.

ഈ സ്ഥലത്തിന് ഒരു പ്രത്യേകതയുണ്ട്. നമ്മുടെ നാട്ടിലെ കളിമണ്‍ പാത്ര വ്യവസായത്തിന്റെ കേന്ദ്രമാണ് ഈ ഗ്രാമം. ഒരു കുഗ്രാമം. തങ്ങൾ  ആദിദ്രാവിഡരാണെന്നാണ് അവിടുത്തുകാർ അവകാശപ്പെടുന്നത്. പട്ടിണിയും പരിവട്ടവും ആയി കഴിയുന്നവർ.
കളിമണ്‍ പാത്ര നിർമാണം അവരുടെ കുലത്തൊഴിലാണ്. മാറ്റൊരു തൊഴിലും അവർക്ക്  അറിഞ്ഞു കൂടാ. ഫലം... പട്ടിണിയും പരിവട്ടവും.

മറ്റൊരു കാര്യത്തിലും ഈ ഗ്രാമം പ്രസിദ്ധമാണ്. കുപ്രസിദ്ധി എന്ന് പറയാം. കല്യാണം കഴിക്കാത്ത ഒട്ടേറെ അമ്മമാരുടെ ഗ്രാമം. ദാരിദ്ര്യം അവരുടെ ജീവിതത്തെ മറ്റൊരു കുലത്തൊഴിലേക്കും തള്ളി വിട്ടിരുന്നു."

രാമകൃഷ്ണൻ ഒറ്റ വലിക്ക് ഗ്ലാസ് കാലിയാക്കി മുൻപോട്ട് ആഞ്ഞിരുന്നു.
ഹമീദ് മാഷ്‌ ഒന്നൂറിച്ചിരിച്ചിട്ട് പറഞ്ഞു.
"മോനെ രാമർഷ്ണാ ..നീ വിചാരിക്കുന്ന എരിവും പുളിയും ഇക്കഥയിലില്ല.."

എല്ലാവരും ചിരിച്ചു. മാഷ്‌ കഥ തുടർന്നു.

"വീടുകളിലെല്ലാം പട്ടിണിയും പരിവട്ടവുമാണ്. പാത്രനിർമാണം കഴിഞ്ഞ് സമയം ഉണ്ടെങ്കിലേ കുട്ടികളെ സ്കൂളിൽ വിടൂ. ഇഷ്ക്കോളി ബിട്ടിട്ട് എന്ത് നേടാൻ. ഒരു പാത്രം വിറ്റാൽ അത്രയുമായി.

സ്കൂളിൽ ഡിവിഷൻ  നിലനിർത്താൻ പാടുപെടണം. കാശെറിഞ്ഞു കുട്ടികളെ കൊണ്ടുവന്നു തലയെണ്ണാൻ ഇരുത്തണം. കുട്ടികൾക്ക്  ഇരിക്കാൻ ബെഞ്ചുകളില്ല. വച്ചെഴുതാൻ ഡസ്കുകളില്ല. ഇല്ലായ്മകളുടെ ഒരു കൂമ്പാരം.

എന്റെ ക്ലാസിൽ ഒരു കുരുത്തംകെട്ട ചെക്കനുണ്ട്. കുഞ്ഞാപ്പു. വല്ലപ്പോഴുമേ ക്ലാസ്സിൽ വരൂ. വന്നാൽ മിനിമം ഒരു അടിപിടിക്കേസ്സ്  ഉറപ്പാണ്. അവനെക്കൊണ്ട് ഞാൻ സഹികെട്ടു. വഴക്കുപറഞ്ഞാലും അടി കൊടുത്താലും കാറ്റ് പിടിക്കാത്ത കല്ല്‌ പോലെ നില്ക്കും. എന്റെ ചൂരൽവടി അവനെക്കാണുമ്പോൾ നാണിക്കാൻ തുടങ്ങി.

രാമൻകുട്ടി മാഷോട് പരാതി പറഞ്ഞപ്പോൾ മാഷ് ഉവാച..പയലിനെ വിട്ടുകള മാഷെ. തള്ള ഭയങ്കര കലിപ്പാണെന്നേ ..

ഒരു ദിവസം കുഞ്ഞാപ്പു പതിവുപോലെ വഴക്കുണ്ടാക്കി ഒരുത്തന്റെ സ്ലേറ്റ് തവിട് പൊടി ആക്കി. മറ്റവൻ സ്കൂൾ പിടിച്ചുകുലുക്കിക്കൊണ്ട് മോങ്ങാനും തുടങ്ങി. സ്ലേറ്റിന്റെ വില ആറ് രൂപ അമ്പത് പൈസ. എന്റെ ക്ഷമ നെല്ലിപ്പലക കണ്ടു.

കക്ഷിയെ കയ്യോടെ പിടിച്ചു ചന്തിക്ക്  നാല് പെട  കൊടുത്തു.അവൻ കുലുങ്ങാതെ നില്ക്കുകയാണ്. അത് കണ്ടപ്പോൾ എനിക്ക് കലിയിളകി. ഞാൻ അവന്  അന്ത്യശാസനം കൊടുത്തു. ഇനി സ്ലേറ്റിന്റെ വിലയുമായി ഇങ്ങോട്ട് വന്നാൽ മതി. ബാപ്പയെയും വിളിച്ചു  കൊണ്ട് വരണം.

ഉടൻ  വന്നു, വെടിച്ചില്ലു  പോലെ മറുപടി.
എനിക്ക് ബാപ്പയില്ല.
അവൻ പുറത്തേക്ക്  നോക്കി കല്ല്‌ പോലെ നില്ക്കുകയാണ്.
ഞാൻ ചോദിച്ചു.
നിന്റെ ബാപ്പ എവിടെപ്പോയി?
മയ്യത്തായി-  അവന്റെ മറുപടി വന്നു. ഒരു ഭാവവ്യത്യാസവുമില്ലാതെ.
എന്റെ ദേഷ്യം അല്പം കുറഞ്ഞു.
ശരി..നിന്റെ ഉമ്മ വീട്ടിൽ കാണുമല്ലോ..വിളിച്ചു കൊണ്ടു വാ..
ഉമ്മ ബരില്ല.
എങ്കിൽ നീയും വരണ്ട.. - എനിക്ക് വീണ്ടും ദേഷ്യം വന്നു തുടങ്ങി.
ഉമ്മ പകൽ മുഴുവൻ ഉറക്കായിരിക്കും. ബിളിച്ചാൽ എടങ്ങെറാവും...അവന്റെ മറുപടി..

എനിക്ക് കാര്യങ്ങളുടെ സ്ഥിതി ഏകദേശം മനസ്സിലായിത്തുടങ്ങി.
ഞാൻ  പറഞ്ഞു.
അത് പറഞ്ഞാൽ  പറ്റൂലാ. നീ പൈസയുമായി ഉമ്മയും വിളിച്ചു കൊണ്ട്  ഇങ്ങോട്ട് വന്നാൽ  മതി. പൊയ്ക്കോ..
അവൻ എന്നെ ഒന്ന് നോക്കിയിട്ട് പുസ്തകവുമെടുത്ത് പുറത്തേക്ക്  നടന്നു. ഒരു കൂസലുമില്ലാതെ.
ഇനി അവൻ ഇങ്ങോട്ടില്ല.. ഞാൻ ഉറപ്പിച്ചു.

രാമൻകുട്ടി മാഷ്‌ അറിഞ്ഞപ്പോൾ അങ്ങോർക്ക് വെപ്രാളം തുടങ്ങി.
ന്റെ മാഷെ.. ആ തള്ള പിശകാ, മാഷെ..ഇനി എന്തരോ ആവോ..
ഞാൻ സമാധാനിപ്പിച്ചു. വരുന്നിടത്ത് വച്ച് കാണാം മാഷെ.

അടുത്തദിവസം രാവിലെ കുഞ്ഞാപ്പുവിന്റെ തല കണ്ടു. കൂടെ ആരുമില്ല. ഒരു കൂസലുമില്ലാതെ അവൻ ക്ലാസ്സിലേക്ക് വന്നു.
ഉമ്മ ബരൂല്ല. മാഷോട് പറയാമ്പറഞ്ഞു..
ഞാൻ പറഞ്ഞു. നീ ഉമ്മയോട് പറ, ഉമ്മ വന്നു കാശു  തരാതെ നിന്നെ ക്ലാസ്സിൽ കേറ്റൂലാ  എന്ന്.
അവൻ ഒരു കൂസലുമില്ലാതെ മടങ്ങി.

അടുത്ത ദിവസം അത് സംഭവിച്ചു.
കുഞ്ഞാപ്പുവിന്റെ കൂടെ അവന്റെ ഉമ്മയുമെത്തി.
എന്താ പറയുക, ഒരു ഹൂറി...!! "

ഹമീദ് മാഷ്‌ ഒഴിഞ്ഞ ഗ്ലാസ്‌ മേശപ്പുറത്ത് വച്ചിട്ട് നിവർന്നിരുന്നു. രാജഗോപാൽ പെട്ടെന്ന് തന്നെ അടുത്ത പെഗ് ഒഴിച്ച് ആകാംഷ പ്രകടിപ്പിച്ചു.

ഹമീദ് മാഷ്‌ കഥ തുടർന്നു.

" ഹൂറിയെ കണ്ടതും രാമൻകുട്ടി മാഷ്‌ നിന്ന നിൽപ്പിൽ അപ്രത്യക്ഷനായി.
ആരായീ ഹമീദ് മാഷ്‌? വന്ന  വരവിൽ ഹൂറിയുടെ വക ചോദ്യം.
ഉള്ളൊന്നു കിടുങ്ങിയെങ്ങിലും ഭാവഭേദമില്ലാതെ ഞാൻ നിന്നു .
ശെടാ, ഞാനെന്തിനു പേടിക്കണം. സ്ലേറ്റ് പൊട്ടിച്ചത് ഞാനല്ലല്ലോ..കുഞ്ഞാപ്പുവല്ലെ .

പിന്നെ അഞ്ചു മിനിട്ട് ഹൂറിയുടെ വക വാക്പയറ്റായിരുന്നു. നമുക്ക് ഇടപെടാൻ ഒരു സാവകാശം കിട്ടണ്ടെ?
ഒടുവിൽ ഇടക്ക് ഒരു സാവകാശം കിട്ടിയപ്പോൾ ഞാൻ ചാടി വീണു. പിന്നെ ശ്വാസം കഴിക്കാൻ ഹൂറിക്ക് അവസരം കൊടുത്തില്ല. അന്ന് ഇത്തിരി ചോരത്തിളപ്പ് കൂടുതലായിരുന്നൂന്ന് കൂട്ടിക്കോ.

കുഞ്ഞാപ്പുവിന്റെ വീരകഥകൾ വള്ളിപുള്ളി വിടാതെ ഓരോന്നായി അവതരിപ്പിച്ചു. അവനെ നേരാംവണ്ണം വളത്താത്തതിന്റെ  പേരിൽ ഹൂറിയെ കണ്ണും പൂട്ടി ശകാരിച്ചു. നാളെ അവൻ സമൂഹത്തിന്  എങ്ങനെ ഒരു ശാപമായി തീരുമെന്ന് അവതരിപ്പിച്ചു.

ചൂടേറിയ നിമിഷങ്ങൾക്കിടയിൽ എപ്പോഴോ ഹൂറിയുടെ മുഖഭാവം മാറി. കണ്ണുകൾ  നിറഞ്ഞു വന്നു. അത് ആ കവിളുകളിലൂടെ ഒഴുകാൻ തുടങ്ങി. ഈയുള്ളവൻ പ്രസംഗവും നിർത്തി .

അബനെന്തിന്റെ കുറവാണ് മാഷെ. കാശിനു കാശ്.. പഷ്ണി അറിഞ്ഞിട്ടൊണ്ടോ ?

ഞാൻ ഹൂറിയെ സമാധാനിപ്പിച്ചു. പണമല്ല കാര്യം. അവന് ഈ പ്രായത്തിൽ ശ്രദ്ധയാണ് വേണ്ടത്. അവനോട് ക്ഷമയോടു പെരുമാറണം..ഇങ്ങനെ തുടങ്ങി കാശുചിലവില്ലാത്ത എല്ലാ ഉപദേശങ്ങളും നൽകി . ഹൂറി ഒന്നും മിണ്ടാതെ പുറത്തേയ്ക്ക് നോക്കി നിന്നു.ആ മനസ്സിലൂടെ എന്തെല്ലാമാകാം കടന്നു പോയത്?

ഒരു ദീർഘനിശ്വാസത്തോടെ ഹൂറി മടങ്ങാനൊരുങ്ങി. ബ്ലൌസിനകത്തുനിന്ന് ഒരു പച്ചനോട്ട് എടുത്തു നീട്ടി. സ്ലേറ്റിന്റെ പൈസ..
ഞാൻ നോക്കി. നൂറിന്റെ ഒരു പച്ചനോട്ട് .. അന്ന് നമ്മൾക്ക്  മാസ ശമ്പളം അഞ്ഞൂറ് രൂപയാണെന്ന് ഓർക്കണം .
ഞാൻ പറഞ്ഞു, ബാക്കി തരാൻ എന്റെ കയ്യിൽ ചില്ലറയില്ല.
ഹൂറി മന്ദഹസിച്ചു. പിന്നെ മൊഴിഞ്ഞു, സാരമില്ല മാഷെ. ബാക്കി ഇസ്കൂൾ ഫണ്ടിലിട്ടോളൂ ..

ബാക്കി പൈസ പി ടി എ ഫണ്ടിൽ ഇട്ടോളാൻ..!!

എന്തൊക്കെയോ ബാക്കി നിർത്തിക്കൊണ്ട്, വന്നതുപോലെ തലയുയർത്തിപ്പിടിച്ച് ഹൂറി മടങ്ങി. ഞാനതും നോക്കി തരിച്ചു നില്ക്കുമ്പോൾ കുഞ്ഞാപ്പുവും ക്ലാസ്സിലേക്കോടി. "

ഹമീദ് മാഷ്‌ കഥ നിർത്തി. കാലി ഗ്ലാസ് മേശപ്പുറത്ത് വച്ചിട്ട് നിശബ്ദനായി.
ഞങ്ങളുടെ ഇടയിൽ മൌനം കനത്തുവന്നു.
ഒടുവിൽ രാജഗോപാൽ തന്നെ ചോദ്യമെറിഞ്ഞു.
"മാഷെ, എന്നിട്ട് നിങ്ങളാ പൈസ  പീ ടി എ ഫണ്ടിൽ ഇട്ടോ? അതോ അടിച്ചു മാറ്റിയോ? "
ഹമീദ് മാഷ്‌ ചിരിച്ചു കൊണ്ട് പറഞ്ഞു.
"അടിച്ചു മാറ്റാൻ ഞാൻ ബാങ്കർ അല്ലല്ലോ..വെറുമൊരു മാഷല്ലേ?"
രാമകൃഷ്ണൻ ഉറക്കെ ചിരിച്ചു.
വീണ്ടും ഹമീദ് മാഷ്‌ ഒന്നും മിണ്ടാതിരുന്നപ്പോൾ രാമകൃഷ്ണൻ പറഞ്ഞു.
"വൃത്തികെട്ട കാശ്..!! അത് പി ടി എ ഫണ്ടിൽ എങ്ങനെ ഇടും മാഷെ? ബാക്കി തിരിച്ചു കൊടുത്തു കാണും, അല്ലെ?"

ഒരു നിമിഷം നിശബ്ദനായി ഇരുന്നിട്ട് ഹമീദ് മാഷ്‌ സാവധാനം പറഞ്ഞു.

" ആ പൈസയുടെ ധർമാധർമങ്ങളെക്കുറിച്ച് എനിക്കറിഞ്ഞു കൂടാ ചങ്ങാതിമാരെ..അത് നിങ്ങളൊക്കെ അങ്ങ് തീരുമാനിച്ചാൽ മതി. ഞാൻ ആ കാശ് പീ ടി എ ഫണ്ടിലുമിട്ടില്ല, ബാക്കി തിരിച്ചുകൊടുത്തുമില്ല ..ഞാനാക്കാശുമുടക്കി എട്ടു ബെഞ്ചും എട്ടു ഡസ്കും വാങ്ങി. വന്ന കാലം തൊട്ട് എ ഇ ഓ ഓഫീസ് കേറിയിറങ്ങി  നിരങ്ങുകയാ.. എന്റെ കുട്ടികൾ തറയിൽ ഇരുന്നാ പഠിത്തം..!!അവർക്ക്  ഇരുന്നു പഠിക്കാൻ എട്ടു ബെഞ്ചും എട്ടു ഡസ്കും ഞാൻ വാങ്ങി..."























Saturday 11 May 2013

കാഡ്ബെറീസ്






രാവിലെ ഓഫീസിൽ പോകാൻ ഇറങ്ങുമ്പോൾ നാല് വയസ്സുകാരി മകൾ  വന്ന് അയാളോട് കൊഞ്ചി...
"അച്ചേ , എനിക്ക് കാഡ്ബെറീസ് കൊണ്ടരുമോ?"
"പിന്നെന്താടാ.." അയാൾ ബാഗുമെടുത്ത് വെളിയിൽ ഇറങ്ങി.
"ഇപ്പൊ കിട്ടും.!! നിന്റെ അച്ച ജോലീം കഴിഞ്ഞ്, പാർട്ടി പ്രവർത്തനോം നടത്തി വരുമ്പോ പാതിരാത്രിയാവും..നിനക്ക് കാഡ്ബെറീസും കിട്ടും..."
ഭാര്യ പിന്നിൽ നിന്നും പറഞ്ഞു.
അയാൾ അവളെ ഒന്ന് പാളി നോക്കിയിട്ട് സ്കൂട്ടെർ സ്റ്റാർട്ട്‌ ചെയ്തു. താമസിച്ച് വരുന്ന കാര്യം പറഞ്ഞ് അവൾക്കെന്നും പരിഭവമാണ്.

വൈകിട്ട് മടങ്ങിയെത്തുമ്പോൾ രാത്രി പതിനൊന്നു മണി.
മകൾ ഉറങ്ങിക്കഴിഞ്ഞിരുന്നു.
"നിങ്ങളുടെ ഒരു മുടിഞ്ഞ പാർടി പ്രവർത്തനം !!...എന്തിനാ ഇങ്ങു പോന്നത്..അവിടെത്തന്നേ അങ്ങ് കൂടാരുന്നില്ലേ.."
ഭാര്യയുടെ ദേഷ്യം കണ്ടില്ലാ എന്ന് നടിച്ചു. എന്നുമുള്ളതല്ലെ..
എങ്കിലും ഈയിടെയായി ഈ വിമർശനം അയാളിൽ അലസോരം സൃഷ്ടിക്കാൻ തുടങ്ങിയിരിക്കുന്നു.
"നിങ്ങൾ മോൾക്ക് കാഡ്ബെറീസ് വാങ്ങിയോ?"
മറന്നു..
അയാൾ കുറ്റബോധത്തോടെ മുഖം തിരിച്ചു.
"ഇല്ല..വാങ്ങീട്ടില്ലാന്നറിയാം..!! നാളെ രാവിലെ മോളു ചോദിക്കുമ്പോൾ പറഞ്ഞേച്ചാൽ മതി.."
അവൾ മുഖം വെട്ടിത്തിരിച്ചു ..
അയാൾ ദേഷ്യത്തോടെ കുളിമുറിയിലേക്ക് നടന്നു.

അടുത്ത ദിവസവും പടിയിറങ്ങുമ്പോൾ മോൾ പറഞ്ഞു..
"അച്ചേ..കാഡ്ബെറീസ്..."
"ഏറ്റെടാ ..." അയാൾ പറഞ്ഞു.. ഇന്നെങ്കിലും മറക്കാതെ കൊണ്ടുവരണം..
"ഇപ്പൊ കൊണ്ടുവരും !! " ഭാര്യയുടെ കൂർത്ത വാക്കുകൾ അയാളിൽ ദേഷ്യം ഉണർത്തി. ഒന്നും മിണ്ടാതെ അയാൾ യാത്രയായി.

വൈകിട്ട് തിരിച്ചെത്തുമ്പോൾ രാത്രി പന്ത്രണ്ട്..കമ്മറ്റി നീണ്ടു പോയത് അറിഞ്ഞില്ല. സ്കൂട്ടെർ സ്റ്റാന്റിൽ  വയ്ക്കുമ്പോൾ അയാൾ  പെട്ടെന്നോർത്തു, കാഡ്ബെറീസ് .. ഈശ്വരാ, മറന്നു..
മുറിക്കകത്തെത്തുമ്പോൾ കണ്ടു, മകൾ നല്ല ഉറക്കം.രക്ഷപെട്ടു.
ഭാര്യ മുഖം വീർപ്പിച്ച് ഇരിക്കുകയാണ്.താമസിച്ചതിന്റെ ദേഷ്യം.
"നിങ്ങൾ കുഞ്ഞിന് കാഡ്ബെറീസ് വാങ്ങിച്ചോ? "
അയാൾ ഒന്നും മിണ്ടാതെ നിന്നപ്പോൾ അവൾക്ക് ദേഷ്യം കൂടി..
"നിങ്ങൾ അല്ലേലും അങ്ങിനെയാ.. നാട്ടുകാർക്ക് വേണ്ടി ഓടും..സ്വന്തം കുഞ്ഞിനേം ഭാര്യയേം മറക്കും.അവൾ എത്ര നേരം നോക്കീരുന്നു എന്നറിയോ?"
അയാളുടെ മൌനത്തിൽ അവളുടെ ദേഷ്യം കൂടിക്കൂടി വന്നു.
മനസ്സിന്റെ കുറ്റഭാരം പതഞ്ഞുയരുന്ന ദേഷ്യമായിത്തീരാൻ അധികസമയം വേണ്ടി വന്നില്ല.
അയാൾ  ചാടിയെഴുന്നേറ്റു പുറത്തുകടന്നു. കതക് വലിച്ചടച്ചു.
സ്കൂട്ടെർ സ്റ്റാർട്ട്‌ ചെയ്ത് ടൌണിലേക്ക് ഓടിച്ചു.
പാതിരാത്രിക്ക് കാഡ്ബെറീസ് എവിടെ കിട്ടാൻ. അരമണിക്കൂർ കറങ്ങിയപ്പോൾ റെയിൽവേ സ്റ്റേഷൻ പരിസരത്ത് അയാൾ  ഒരു കട കണ്ടു. കാഡ്ബെറീസ് കിട്ടി.

തിരിച്ച് വീട്ടിലെത്തുമ്പോൾ സമയം ഒരുമണിയോളമായി.
കതക് തുറന്ന് അകത്ത് കടക്കുമ്പോൾ അയാൾ  കണ്ടു, ഭാര്യയുടെ പരിഭ്രമിച്ച മുഖം.
ഒരു ഏങ്ങലോടെ അവൾ അയാളുടെ ദേഹത്തോട്ട്‌ വീണു.
"ഞാനങ്ങനെ ദേഷ്യപ്പെട്ടൂന്ന് വിചാരിച്ച്..ഉടൻ  പാതിരാത്രിക്ക് പാഞ്ഞു പോക്വാ.. ഞാൻ തീ തിന്നതിനു ഒരു കണക്കുമില്ലല്ലോ ഈശ്വരാ.. കാഡ്ബെറീസാ പ്രാധാനം? നിങ്ങക്കെന്തെങ്കിലും പറ്റിയാ എനിക്കും മോക്കും ആരാ..!"
ഉറക്കെ കരഞ്ഞുകൊണ്ട്‌ അവൾ അയാളെ ചുറ്റിപ്പിടിച്ചു.

കാഡ്ബെറീസ് കൈയിലമർത്തിപ്പിടിച്ചുകൊണ്ടു നിൽക്കുമ്പോൾ കണ്ണുകൾ  നിറയുന്നത് അയാൾ അറിഞ്ഞു.




Thursday 9 May 2013

പൂന്തോട്ടത്തിൽ,

അതിരാവിലെ പൂന്തോട്ടത്തിലൂടെ നടക്കുമ്പോൾ പുൽകൊടികളിൽ തൂങ്ങി നില്ക്കുന്ന മഞ്ഞു തുള്ളികൾ കണ്ടു. ഓരോ മഞ്ഞുതുള്ളിയിലും സൂര്യസ്പർശം പൊട്ടിച്ചിതറുന്ന പ്രകാശകിരണങ്ങളായി   മാറി. അതിന്റെ മനോഹാരിതയിൽ മയങ്ങി നിൽക്കുമ്പോൾ കണ്ടു, ഒരു മഞ്ഞുതുള്ളിയിൽ ഉറങ്ങുന്ന ഉറുമ്പിനെ.
മഞ്ഞുതുള്ളിയിൽ ഉറങ്ങുന്ന ഒരു ചുവന്ന ഉറുമ്പ്.
അനക്കമില്ലാതെ ..ശാന്തമായ ഉറക്കം..ഈ ലോകത്ത് കിട്ടാവുന്നതിൽ വച്ചും ഏറ്റവും സമാധാനവും ശാന്തിയും അനുഭവിച്ചു ഉറങ്ങുന്നതുപോലെ....

മഞ്ഞുതുള്ളിക്ക് ഇത്രയും മനോഹാരിത നല്കാൻ ആ ഉറുമ്പ് തന്റെ ജീവൻ ന്ലകുകയായിരുന്നോ?
ഈ ലോകത്തിന്റെ മുഴുവൻ മനോഹാരിതയും എന്റെ മനസ്സിൽ നിറക്കാൻ സ്വയം സമർപ്പിക്കുകയായിരുന്നോ?